ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം ഉത്തര്‍പ്രദേശിന് പിന്നാലെ ബംഗാളിലും പൊളിഞ്ഞു. സംസ്ഥാനത്ത് നിലംപരിശായ സിപിഎമ്മിനെ കൂടെക്കൂട്ടേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സും നിലപാടെടുത്തു. യുപിയില്‍ കോണ്‍ഗ്രസ്സിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ എസ്പിയും ബിഎസ്പിയും തയാറായിരുന്നില്ല. വിശാല സഖ്യം ലക്ഷ്യമിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കേണ്ട ഗതികേടിലാണ്.
തൃണമൂലുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗവും സിപിഎമ്മുമായി ധാരണയുണ്ടാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിനെ തൃണമൂല്‍ വിഴുങ്ങുമെന്നാണ് സിപിഎമ്മുമായി സഖ്യത്തിന് വാദിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. തൃണമൂലുമായി ചേര്‍ന്നാല്‍ പ്രതിപക്ഷ സ്ഥാനം ബിജെപി ഒറ്റയ്ക്ക് കൈയടക്കും. ഇപ്പോള്‍ കുറച്ചെങ്കിലും കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള മൂര്‍ഷിദാബാദ്, നോര്‍ത്ത് ദിനാജ്പുര്‍, മാല്‍ഡ തുടങ്ങിയ മേഖലകള്‍ തൃണമൂല്‍ കൈക്കലാക്കുമെന്നും സഖ്യത്തെ എതിര്‍ക്കുന്ന സംസ്ഥാന അധ്യക്ഷന്‍ സോമന് മിത്ര, നേതാക്കളായ ആധിര്‍ ചൗധരി, ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ഹൈക്കമാന്റിനെ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ ചന്ദ്രശേഖര റാവുവിനൊപ്പം ഫെഡറല്‍ മുന്നണിക്കായി നീക്കം നടത്തുന്ന മമതക്ക് കോണ്‍ഗ്രസ്സുമായി സഖ്യത്തിന് താല്പര്യവുമില്ല. ജൂനിയറായ രാഹുലിന്റെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് മമത തുറന്നടിച്ചിരുന്നു.
സഖ്യം സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്നായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബംഗാളില്‍ സഖ്യത്തിന് നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് ഇപ്പോള്‍ സ്വാധീനമില്ല. അതിനാല്‍ സഖ്യമുണ്ടാക്കിയാലും ശക്തമായ മത്സരത്തിന് സാധിക്കില്ല.
34 വര്‍ഷത്തെ സിപിഎം ഭരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ സിപിഎമ്മുമായി ചേരുന്നത് പ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നുമില്ല. നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒറ്റയ്ക്ക് മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി.
2014ല്‍ 42ല്‍ 34 സീറ്റ് തൃണമൂലിനായിരുന്നു. കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിനും ബിജെപിക്കും രണ്ട് വീതവും സീറ്റുകള്‍ ലഭിച്ചു. ഇത്തവണ 20 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: