കൊച്ചി: അണക്കെട്ടുകള്‍ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍, ദുരിതാശ്വാസ ധനസഹായംകൊണ്ട് സാമ്പത്തികത്തകര്‍ച്ച മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ദ്ധയായ ജെഎന്‍യു പ്രൊഫസര്‍ ഡോ. അമിത സിങ്. ശബരിമല വിവാദത്തിന്റെ മറവില്‍ അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജ്ഞാനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത.
പ്രളയ ദുരന്തകാരണം ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതാണ്. ഒന്നാം പ്രതി സംസ്ഥാന ഭരണകൂടമാണ്. പ്രളയത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും പഠിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ പ്രകാശനം ചെയ്തു. 2005 -ല്‍ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം ആദ്യമായി ദുരന്ത നിവാരണ അതോറിറ്റി ഉണ്ടാക്കിയ സംസ്ഥാനം കേരളമാണ്. പക്ഷേ, ദുരന്ത നിവാരണത്തിന് വേണ്ടുന്ന ഒരു തയാറെടുപ്പുകളും എടുത്തില്ല. ദുരന്ത സാധ്യതാ ഭൂപടം തയാറാക്കിയില്ല. മൂന്നു ഘട്ടങ്ങളിലായാണ് പ്രളയം വന്നത്. പക്ഷേ, യഥാസമയം ജാഗ്രതാ റിപ്പോര്‍ട്ട് നല്‍കിയില്ല. ഡാം തുറക്കുന്ന വിവരം ആരേയും അറിയിച്ചില്ല, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഡോ. അമിത പങ്കുവെച്ചു.
68 പ്രധാന ഡാമുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍, അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തിലാണ്. പരിസ്ഥിതി നശിപ്പിക്കുന്ന മാഫിയ ഇതിനുള്ള നീക്കങ്ങളില്‍ വ്യാപൃതരാണ്. ശബരിമലയില്‍ കയറാന്‍ യുവതികള്‍ക്ക് താല്പര്യമില്ലെങ്കിലും സര്‍ക്കാര്‍ വിവാദമുണ്ടാക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ്.
സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലാണ് സുനാമിയുണ്ടായത്. അന്നു കിട്ടിയ ധനസഹായങ്ങള്‍ വിനിയോഗിച്ചതോടെയാണ് കേരളത്തില്‍ വീടു നിര്‍മാണവും കൃഷി സഹായവും മറ്റുമായി സമ്പദ്വിനിയോഗത്തില് വര്‍ധന ഉണ്ടായത്. പക്ഷേ, അര്‍ഹരായവരില്‍ 30 ശതമാനത്തിനു മാത്രമാണ് സഹായം കിട്ടിയത്. ദുരിതസഹായങ്ങള് ദുര്വിനിയോഗിക്കുന്നെങ്കില് അത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയേയും അധ്യക്ഷന്‍ പ്രധാനമന്ത്രിയേയും ജനങ്ങള്‍ നേരിട്ട് അറിയിക്കണം.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തീരപ്രദേശം സംരക്ഷിക്കണമെന്ന് അമിത നിര്‍ദ്ദേശിച്ചു. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതോടെ ജലശേഖരണം നടക്കാതെ വരും. കടുത്ത വരള്‍ച്ചയും കൃഷിനഷ്ടവുമുണ്ടാകും. താല്‍ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറം ദീര്‍ഘകാല പരിഹാരങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കണം. കടല്‍തീരം സംരക്ഷിക്കാന്‍ ടൂറിസലാഭം ഉപേക്ഷിച്ച് തീരം സംരക്ഷിക്കണം. ഇക്കാര്യത്തില്‍ കേരളം കൊളംബോ മോഡല്‍ പിന്തുടരണം.
സമാപനസഭയില്‍, യുപിയിലെ ഗൗതം ബുദ്ധ സര്‍വകലാശാലാ വിസി: ഡോ. ഭഗവതി പ്രകാശ് ശര്‍മ മുഖ്യ പ്രഭാഷണം നടത്തി. വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അധ്യക്ഷനായി. സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, കെ.സി. സുധീര്‍ബാബു പങ്കെടുത്തു. രണ്ടാം ദിവസം വിവിധ വിഷയങ്ങളില്‍ തമിഴ്നാട് ശാസ്ത്ര സര്‍വകലാശാല പ്രൊഫസര്‍ ഡോ. കനകസഭാപതി, പ്രൊഫ. മന്ദിരാ ദത്ത, ഡോ. സി.ഐ. ഐസക് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: