സന്നിധാനം: അയ്യപ്പഭക്തരുടെ പ്രതിഷേധം ആളിപ്പടര്‍ന്നതോടെ ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാര ലംഘനം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഒന്നടങ്കം ശരണം വിളികളും കര്‍പ്പൂരാഴിയുമായി ശബരീപാതയില്‍ നിലയുറപ്പിച്ചതോടെ പിണറായിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പോലീസ് അസോസിയേഷന് നേതാവിന്റെ നേതൃത്വത്തിലുള്ള മഫ്തി പോലീസിനൊപ്പം മലകയറിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പോലീസ് നിര്‍ബന്ധിച്ച് മലയിറക്കി.
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ പമ്പയിലെത്തിയ കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള അഞ്ചു പുരുഷന്മാരോടൊപ്പമാണ് യുവതികള്‍ മലകയറാന്‍ ശ്രമിച്ചത്. നവോത്ഥാനം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രേയസ് കണാരന്, സുബ്രഹ്മണ്യന്, സജേഷ്, മിഥുന് എന്നിവരാണ് യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ശബരിമല ഡ്യൂട്ടിയില്‍ പോലും ഇല്ലാതിരുന്ന പോലീസ് അസോസിയേഷന് നേതാവിന്റെ നേതൃത്വത്തില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അനിരുദ്ധന് അടങ്ങുന്ന അഞ്ചംഗ സംഘം മഫ്തിയില്‍ സുരക്ഷ ഒരുക്കി.
പുലര്‍ച്ചെ നാലേകാലോടെ പുരുഷവേഷത്തില്‍ മലകയറ്റം ആരംഭിച്ച യുവതികളെ നീലിമലയില്‍ വച്ച് ആന്ധ്രയില്‍ നിന്നുള്ള ഭക്തര്‍ തിരിച്ചറിഞ്ഞു. ശരണം വിളികളുമായി ഇവര്‍ യുവതികളെ തടഞ്ഞു. പമ്പയില്‍ നിന്ന് പോലീസ് എത്തി ഇവരെ നീക്കം ചെയ്തു. ഏഴുപേരെ കസ്റ്റഡിയിലെടുത്തു. യുവതികളുമായി മുന്നോട്ടു പോയി. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡ്ഡിനു സമീപം വാട്ടര്‍ ടാങ്കിന് മുന്നില്‍ കൂടുതല്‍ തമിഴ്നാട്, ആന്ധ്രാ സ്വദേശികളായ ഭക്തര്‍ യുവതികളെ തടഞ്ഞ് വഴിയില്‍ ഇരുന്നു. ഇതോടെ മഫ്തിയിലുള്ള പോലീസുകാര്‍ സ്ഥലം വിട്ടു.
കൂടുതല്‍ പോലീസ് എത്തി യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയതോടെ ഭക്തര്‍ ശംഖനാദം മുഴക്കിയും ഡോലുകളില് അടിച്ചും ശരണം വിളിച്ചു. ഇത് കേട്ട് കൂടുതല്‍ ഭക്തര്‍ അണിനിരന്നു. ഗുരു സ്വാമിമാരും കുട്ടികളും അടക്കമുള്ളവര്‍ ശരണം വിളികളുമായി യുവതികളെ തടഞ്ഞ ഭാഗത്ത് നിന്ന് അല്പം മുകളിലായി കാനനപാതയില്‍ കുത്തിയിരുന്നു. ഈ സമയം വിരലില്‍ എണ്ണാവുന്ന മലയാളി ഭക്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ആറരയോടെ പ്രതിഷേധത്തിന്റെ രൂപം മാറി. കോയമ്പത്തൂരിലെ കോവൈ ധര്‍മരാജ അരുള്പീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ മലകയറുകയായിരുന്ന 80 അംഗ സംഘം കൂടി തീര്‍ഥാടകര്‍ക്കൊപ്പം അണിചേര്‍ന്നു. ഇവര്‍ കര്‍പ്പൂരാഴി കത്തിച്ച് ശരണം വിളിച്ചു. കര്‍പ്പൂരം കൈയില്‍ വച്ച് കത്തിച്ചും ശബരിമല സംരക്ഷിക്കുമെന്ന് നെഞ്ചത്തും തറയിലും അടിച്ച് സത്യം ചെയ്യുകയും ചെയ്തതോടെ പോലീസ് ഭയപ്പാടിലായി. യുവതികളുമായി മുന്നോട്ടു പോകാനാകാതെയായി.
അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രദീപ് കുമാര്‍ ഭക്തരോടു സംസാരിച്ചെങ്കിലും പിന്മാറാന് തയാറായില്ല. ശബരിമല ദര്‍ശനം നടത്തണമെന്ന് യുവതികളും ശാഠ്യം പിടിച്ചു. ഇതോടെ കര്‍പ്പൂരാഴിയുമായി ഭക്തര്‍ യുവതികള്‍ക്ക് അടുത്തേക്ക് നീങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ ബലംപ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലായതോടെ പോലീസ് യുവതികളെ നിര്‍ബന്ധിച്ച് മലയിറക്കി. പമ്പ ചെളിക്കുഴി ഭാഗത്ത് എത്തിച്ച് പോലീസ് വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്നും മാറ്റുന്നതുവരെ ഭക്തര്‍ ശരണം വിളികളുമായി പിന്തുടര്ന്നു. യുവതികളെയും ഒപ്പം ഉണ്ടായിരുന്നവരെയും അവിടെനിന്ന് മാറ്റി എന്ന് ഉറപ്പാക്കിയ ശേഷമാണ് മൂന്നു മണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ഭക്തര്‍ ശരണം വിളികളുമായി മലകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: