ബെംഗളൂരു: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തരായ എംഎല്‍എമാര്‍ വിമതനീക്കം ശക്തമാക്കിയതോടെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. ഇന്നലെ മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി ഉള്‍പ്പെടെ ആറ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സൂചനകള്‍ നല്കി. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എമാരായ ആര്. ശങ്കറും എച്ച്. നാഗേഷും പിന്തുണ പിന്‍വലിച്ചിരുന്നു.
ആറു പേര് കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. 224 അംഗ നിയമസഭയില്‍ ബിജെപി-104, കോണ്‍ഗ്രസ്-80, ജെഡിഎസ്-37, സ്വതന്ത്രര്‍- രണ്ട്, ബിഎസ്പി- ഒന്ന് എന്നതാണ് കക്ഷിനില. ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. തുടക്കത്തില്‍ 120 പേരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടായിരുന്നു. രണ്ടു സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതോടെ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ആറുപേര്‍കൂടി പിന്തുണ പിന്‍വലിച്ചാല്‍ കക്ഷിനില 112 ആകും. ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം.
അതൃപ്തരായ ആറ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. പിന്തുണ പിന്‍വലിച്ച രണ്ടു സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ബിജെപിയുടെ അംഗബലം 106 ആയി. ഇവരെക്കൂടാതെ ഏഴ് എംഎല്‍എമാര്‍ കൂടി കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വാര്‍ത്തകള്‍. ഇവര്‍ വിട്ടുനിന്നാല്‍ സഖ്യസര്‍ക്കാരിന്റെ പിന്തുണ 105 ആയിക്കുറയും.
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. രണ്ടു മന്ത്രിസഭാ വികസനത്തിലും ഇടം ലഭിക്കാതിരുന്നവരാണ് വിമത നീക്കത്തിന് പിന്നില്‍. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്. അതൃപ്തരായവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതിനായി ഡി.കെ. ശിവകുമാര്‍ അടക്കമുള്ള ചിലര്‍ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും ബിജെപി അധികാരത്തില്‍ എത്തരുതെന്ന താല്പര്യമാണ് ശിവകുമാറിന്. അദ്ദേഹത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ആദായനികുതി വകുപ്പ് അന്വേഷണം നടക്കുകയാണ്. നാലു കേസുകളില്‍ ജാമ്യത്തിലാണ്. ശിവകുമാറിന്റെ ന്യൂദല്‍ഹിയിലെയും കര്‍ണാടകയിലെയും സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ് സംബന്ധിച്ച് വ്യക്തമായ വിവരം നല്കാന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ ശിവകുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആദായനികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ബിജെപി അധികാരത്തിലെത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭയം ശിവകുമാറിനുണ്ട്. അതിനാല്‍ ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടത് ശിവകുമാറിന്റേയും സഹോദരന് എംപി ഡി.കെ. സുരേഷിന്റേയും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: