കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍, സര്‍ക്കാരിനുവേണ്ടി, പോലീസ് നടത്തിയ കള്ളക്കളി തുറന്നുകാട്ടി ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്.
രണ്ടു യുവതികളെയും (ബിന്ദുവിനെയും കനകദുര്‍ഗയെയും) കടത്താന്‍ സന്നിധാനത്ത് അനധികൃത സൗകര്യങ്ങളൊരുക്കിയെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ വിഐപികള്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും മാത്രം പ്രവേശനമുള്ള സ്റ്റാഫ് ഗേറ്റിലൂടെയാണ് ജനുവരി രണ്ടിന് ദര്‍ശനം നടത്തിയ യുവതികള്‍ തിരുമുറ്റത്തെത്തിയത്. ഈ ഗേറ്റിലൂടെ സാധാരണ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സന്നിധാനത്ത് കൊടിമരത്തിനു പിന്നിലെ വാതില്‍ കടന്നാണ് യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയതെന്നും സമിതി വ്യക്തമാക്കി.
അതിനിടെ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ സിവില്‍ വേഷത്തില്‍ നാല് പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നെന്നും യുവതികളുടെ അപേക്ഷയനുസരിച്ചാണ് പോലീസ് ഇവരെ അനുഗമിച്ചതെന്നും പത്തനംതിട്ട എസ്പി ടി. നാരായണന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കനകദുര്‍ഗ, ബിന്ദു എന്നിവരെ മഫ്തി പോലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ വേഷം മാറ്റിച്ച് സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നായിരുന്നു അന്നത്തെ വാര്‍ത്ത. ഇത് ശരിവെക്കുന്നതാണ് സമിതി റിപ്പോര്‍ട്ടും.
തിരുവാഭരണ ഘോഷയാത്രയില്‍ ചിലര്‍ക്ക് പ്രവേശനം തടഞ്ഞതിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പാസ് നല്‍കേണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ എസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പന്തളത്ത് ഡ്യൂട്ടിയിലാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് പ്രതിഷേധത്തിന്റെ പേരില്‍ പാസ് നിഷേധിക്കരുതെന്ന് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.
ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഡ്വക്കേറ്റ് ജനറലിന്റെ അസൗകര്യം കണക്കിലെടുത്ത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: