തിരുവനന്തപുരം: ഈ മാസം 20ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യാതിഥി. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മഠങ്ങളിലെ ആചാര്യന്മാരും സംന്യാസികളും പങ്കെടുക്കുമെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി ശശികല ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇരുനൂറിലധികം സമുദായ സംഘടനാ നേതാക്കളും സംഗമത്തിനെത്തും. സംഗമത്തിന്റെ ഭാഗമായുള്ള നാമജപയാത്രയില്‍ രണ്ടു ലക്ഷം പേര് പങ്കെടുക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.
സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ 18ന് രാവിലെ അയ്യപ്പമണ്ഡപങ്ങള്‍ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ച് പൂജയുണ്ടാകും. 18ന് വൈകിട്ട് നഗരത്തില്‍ വനിതകളുടെ വാഹനപ്രചരണയാത്രയും നടത്തും.
ന്യൂദല്‍ഹി ഉള്‍പ്പെടെ വിവിധകേന്ദ്രങ്ങളിലും അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. ദേശീയവ്യാപകമായി സെമിനാറുകളും ചര്‍ച്ചകളും നടത്തും.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ കര്‍മസമിതി ദേശീയ നേതാക്കള്‍ ദല്‍ഹിയില്‍ നേരിട്ട് സന്ദര്‍ശിച്ച് ശബരിമല വിഷയത്തില്‍ സഹായം അഭ്യര്‍ഥിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി എല്ലാ കക്ഷികളുടെയും നേതാക്കളെ അവരുടെ ഓഫീസില്‍ ചെന്ന് കണ്ട് നിവേദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: