ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ സഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
306ന് എതിരെ 325 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍, പാര്‍ലമെന്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തള്ളിയതിന് പിന്നാലെയാണ് മേയുടെ ഭരണത്തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ന്നത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പുറമെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളും മേയെ പിന്തുണച്ചു.650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് 256 സീറ്റും. ജയത്തിന് പിന്നാലെ മേയ് എംപിമാരെ ബ്രെക്സിറ്റില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന് വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കേണ്ടതു മാര്‍ച്ച് 29ന് അകമാണ്. ശേഷിക്കുന്നത് 72 ദിവസം മാത്രം. കരാര്‍പ്രകാരം ബ്രിട്ടന് ഭീമമായ തുക അങ്ങോട്ടു കൊടുക്കണം. കരാറില്ലാതെ പിന്മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ കടുത്തതായിരിക്കും.
കരാര്‍ തള്ളിയതില്‍ നിരാശ പ്രകടിപ്പിച്ച യൂറോപ്യന്‍ യൂണിയന്, തങ്ങളുടെ ഭാഗത്തുനിന്ന് ഇളവുകള്‍ക്കുള്ള സൂചന ഇതുവരെ നല്‍കിയിട്ടില്ല. ചര്‍ച്ചകള്‍ക്കു യൂറോപ്യന്‍ യൂണിയന് ആസ്ഥാനമായ ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കു തെരേസ മേ ഉടന്‍ പോകുമെന്നും സൂചനയുണ്ട്. ബ്രിട്ടന് തങ്ങള്‍ക്കൊപ്പം തുടരുന്നതും പരിഗണിക്കണമെന്ന പരോക്ഷ സൂചന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: