തിരുവനന്തപുരം : ആലപ്പാട് നടത്തിവരുന്ന കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും, നിയമസഭാ പിരിസ്ഥിയതി സമതിയുടെ പഠനങ്ങളും പരിശോധിച്ചാല്‍ തന്നെ ആലപ്പാടിന് ഇപ്പോള്‍ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കിത്തരുമെന്നും വിഎസ് പ്രസ്താവന നടത്തി.
അതേസമയം ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിച്ച വി.എസ്. ധാതുസമ്പത്ത് വെറുതെ കളയരുതെന്ന ലാഭ ചിന്തയിലൂടെയല്ല പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്നും കുറ്റപ്പെടുത്തി.
ഖനനം ഇനിയും തുടരുകയാണെങ്കില്‍ കടലും കായലും ചേര്‍ന്ന് അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന അവസ്ഥയുണ്ടാകും. ഒരു വര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാടിലെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: