കല്‍പ്പറ്റ: കേരള ക്രിക്കറ്റിന് ചരിത്രനേട്ടം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളൊന്നും ടീമിലില്ലെങ്കിലും ഗ്രൗണ്ടില്‍ മിന്നിത്തിളങ്ങാന്‍ അതൊന്നും വേണ്ടെന്ന് പ്രഖ്യാപിച്ച കേരളം മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനെ അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമിയില്‍ ഇടംനേടി.
113 റണ്‍സിന്റെ സൂപ്പര്‍ വിജയവുമായാണ് സച്ചിന് ബേബിയും കൂട്ടരും കേരളത്തിന്റെ ചരിത്രനിമിഷം കൊണ്ടാടിയത്. രണ്ടാം ഇന്നിങ്ങ്സില്‍ ജയിക്കാന്‍ 195 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനെ വെറും 31.3 ഓവറില്‍ വെറും 81 റണ്‍സിന് കേരള പേസര്‍മാര്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ എറിഞ്ഞിട്ടു.
ബൗളര്‍മാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും നടത്തിയ മികച്ച ബൗളിങ് പ്രകടനമാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ബേസില്‍ തമ്പി 27 റണ്‍സിന് അഞ്ചും സന്ദീപ് വാര്യര്‍ 30ന് നാലും വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഗുജറാത്ത് നായകന് പാര്‍ത്ഥിവ് പട്ടേല്‍ റണ്ണൗട്ടായി. രണ്ട് പേര് മാത്രം രണ്ടക്കം കടന്ന ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ ഷായാണ് ടോപ്സ്കോറര്‍. ധ്രുവ് റാവല്‍ 17 റണ്‍സുമെടുത്തു.
സ്കോര്‍: കേരളം-185, 171. ഗുജറാത്ത്-162, 81.
കളിയുടെ ആദ്യദിനം ടോസ് നേടി കേരളത്തെ ബാറ്റിങ്ങിനയക്കുമ്പോള്‍ ഗുജറാത്ത് നായകന് പാര്‍ത്ഥിവ് പട്ടേലിന്റെ മനസ്സില്‍ വിജയം മിന്നിമാഞ്ഞിരുന്നു. ആദ്യ ഇന്നിങ്സില്‍ കേരളം 185 റണ്‍സിന് തകര്‍ന്നതോടെ അത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ കരുത്തില്‍ 51.4 ഓവറില്‍ 162 റണ്‍സിന് എറിഞ്ഞിട്ട് നിര്‍ണായകമായ 23 റണ്‍സ് ലീഡ് നേടുകയും ചെയ്തു.
ആദ്യ ഇന്നിങ്സില്‍ ഗുജറാത്തിന്റെ എല്ലാ വിക്കറ്റുകളും പിഴുതത് പേസ് ബൗളര്‍മാരാണ്. സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പി, നിധിന് എന്നിവര്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ വീണ്ടും തകര്‍ച്ച നേരിട്ട കേരളം പൊരുതി നേടിയത് 171 റണ്‍സ്. ഗുജറാത്തിന് മുന്നിലെ വിജയലക്ഷ്യം 195. എങ്ങോട്ടു വേണമെങ്കിലും തിരിയാവുന്ന സ്ഥിതിയിലായി കളി. ഗുജറാത്ത് നായകന് പാര്‍ത്ഥിവ് പട്ടേല്‍ ജയം ഉറപ്പിച്ച മട്ടിലായിരുന്നു.എന്നാല്‍ മൂന്നാം ദിനം ഗുജറാത്തിനെ ചുരുട്ടിക്കെട്ടി കളി സ്വന്തം വരുതിയിലാക്കാന്‍ വേണ്ടിവന്നത് കേരളത്തിന് രണ്ട് മണിക്കൂര്‍. പേസ് ബൗളിങ്ങിനെ അനുകൂലിക്കുന്ന പിച്ചില്‍ ബേസിലും സന്ദീപും അരങ്ങുതകര്‍ത്തപ്പോള്‍ 2017ലെ ചാമ്പ്യന്മാര്ക്ക് കീഴടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായില്ല.
ഗുജറാത്ത് നായകന് പാര്‍ത്ഥിവ് പട്ടേലിനെ സച്ചിന് ബേബി റണ്‍ഔട്ടാക്കിയതാണ് കളിയിലെ നിര്‍ണ്ണായക നിമിഷം.
ഇന്ത്യന്‍ കുപ്പായമണിഞ്ഞ മൂന്ന് മുന്‍നിര കളിക്കാര്‍ എതിര്വശത്തുണ്ടായിട്ടും കേരളത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ രക്ഷയുണ്ടായില്ല. കേരളത്തെ തരിപ്പണമാക്കാന്‍ മുന്നില്‍നിന്ന പാര്‍ത്ഥിവ് പട്ടേലും പിയൂഷ് ചൗളയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും ശ്രദ്ധേയമായി. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലും മത്സരത്തില്‍ പരാജയമായിരുന്നു. എട്ട് വിക്കറ്റും ആദ്യ ഇന്നിങ്സില്‍ നിര്‍ണ്ണായകമായ മുപ്പത്തേഴ് റണ്‍സും നേടിയ ബേസില്‍ തമ്പിയാണ് കളിയിലെ താരം. 24ന് ആരംഭിക്കുന്ന സെമിയില്‍ വിദര്‍ഭ-ഉത്തരാഖണ്ഡ് വിജയികളെയാകും കേരളം നേരിടുക.
കഴിഞ്ഞ സീസണ് മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന കേരളത്തിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നാണിത്. വിജയം രുചിക്കാന്‍ നന്നേ കഷ്ടപ്പെട്ടിരുന്ന കേരള ടീമിനെ ഇന്ത്യയിലെ വമ്പന്മാരുടെ പട്ടികയില്‍ എത്തിക്കുന്നതില്‍ പങ്കുവഹിച്ചവര്‍ ഏറെ. രണ്ട് വര്‍ഷം മുമ്പ് കണ്ട ടീമില്‍നിന്ന് മാറ്റങ്ങള്‍ നിരവധി വരുത്തി കേരളം. ഓസ്ട്രേലിയയുടെ വിഖ്യാത പരിശീലകന് ഡേവ് വാട്ട്മോറിനെ കേരളത്തിന്റെ കൂടാരത്തിലേക്കെത്തിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിവരുന്ന ജലജ് സക്സേനയെ കേരളം വിലയ്ക്കെടുത്തു. കഴിവുണ്ടായിട്ടും മങ്ങിനിന്ന കേരളത്തിന്റെ ബൗളിങ് പടയെ വെളിച്ചം കാണിച്ചു. ഇന്നു കാണുന്ന കേരള ടീമിന് വിജയം തുടര്‍ക്കഥയാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ പിന്നില്‍ വാട്മോറെന്ന തന്ത്രശാലിയുടെയും തോല്ക്കാന് മനസ്സില്ലാത്ത ഒരുകൂട്ടം യുവതാരങ്ങളുടെയും അദ്ധ്വാനഫലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: