ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ ഫെബ്രുവരി 1ന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഗോയലിന് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്.
31ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണ ബില്‍ അടക്കമുള്ള നിര്‍ണ്ണായക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനകാലത്ത് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ബജറ്റ് സമ്മേളനത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: