ന്യൂദല്‍ഹി: ജര്‍മന്‍ ഓട്ടോ കമ്പനി ഫോക്സ്വാഗന് അന്ത്യശാസനവുമായി ദേശീയ ഹരിതട്രൈബ്യൂണല്‍. പരിസ്ഥിതി മലിനീകരണത്തിനെതിരെ വാഹനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കമ്പനിക്ക് നൂറു കോടി രൂപ പിഴയിട്ട് കഴിഞ്ഞ നവംബര്‍ 16ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. അത് പാലിക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം പിഴയടയ്ക്കാനാണ് അന്ത്യശാസനം നല്‍കിയത്. കേന്ദ്ര പരിസ്ഥിതി നിയന്ത്രണ ബോര്‍ഡിനാണ് പിഴ നല്‍കേണ്ടത്.
ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ട്രൈബ്യൂണല്‍ ചെയര്‍പെഴ്സണ്‍ ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് എസ്.പി. വാങ്ഡി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് തുക അടയ്ക്കാത്ത പക്ഷം കമ്പനി ഡയറക്ടര്‍മാരെ ജയിലിലടയ്ക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പു നല്കി.
ഫോകസ്വാഗന്റെ ഡീസല്‍ കാറുകളില്‍ വ്യാജ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: