ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതി ആയുഷ്മാന്‍ ഭാരത് തുടങ്ങി നൂറു ദിവസത്തിനകം ചികിത്സാസഹായം ലഭിച്ചത് 6,85,000 പേര്‍ക്ക്. ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചതാണിത്. സപ്തംബര്‍ 23നാണ് പദ്ധതി തുടങ്ങിയത്.
പാവപ്പെട്ട പത്തു കോടി കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള ചികത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ദേശീയ ആരോഗ്യ ഏജന്‍സി (എന്‍എച്ച്എ) വഴി നടപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ 16,000 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു.
കൂടുതല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെയും ഇതിലുള്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുമുണ്ട്. രോഗനിര്‍ണയം, മരുന്ന്, ഓപ്പറേഷന്, ചികിത്സ, യാത്രാചെലവ് തുടങ്ങിയവയല്ലാം ഉള്‍പ്പെടുത്തിയുള്ള വിപുലമായ സഹായമാണ് പദ്ധതിയില്‍.
അതിനിടെ ആയുഷ്മാന്‍ ഭാരതിന് മൈക്രോസോഫ്റ്റ് സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്സിന്റെ പ്രശംസ. ആയുഷ്മാന്‍ ഭാരത് നൂറു ദിനം പിന്നിട്ടതിലാണ് അഭിനന്ദനം അറിയിച്ചത്. ഭാരത സര്‍ക്കാരിന് അഭിനന്ദനം. ഇത്രയേറെ ജനങ്ങളെ ഇതിലുള്‍പ്പെടുത്തിയത് മഹത്തായ കാര്യം, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന പദ്ധധതിയായ സ്വച്ഛ് ഭാരതിനെയും ബില്‍ ഗേറ്റ്സ് അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ലക്ഷക്കണക്കിന് പേര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധ്നം ഗബ്രിയേസസും അഭിനന്ദിച്ചു. നൂറു ദിവസത്തിനുള്ളില്‍ ഏഴു ലക്ഷത്തോളം പേര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആരോഗ്യമന്ത്രി ജെ.പി. നദ്ദയെയും അഭിനന്ദിക്കുന്നു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: