മുഖ്യമന്ത്രി വിജയന് ജനങ്ങളോടും വിഎസിനോടും പത്രക്കാരോടുമൊക്കെ കൂടുതല്‍ തവണ പറഞ്ഞ ഒരു വാചകമാണ്, ‘വിരട്ടലും ഭീഷണിയും ഒന്നും ഇങ്ങോട്ടു വേണ്ട’ എന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനസമ്മേളനത്തിടയിലും വിജയന്റെ ഭീഷണി ഉയര്‍ന്നു. ആര്‍ക്കും എന്തും ഏത് യോഗത്തിലും പറയാമെന്ന് കരുതരുതെന്നായിരുന്നു മുന്നറിയിപ്പ്. യോഗത്തിനെത്തിയവരെ അച്ചടക്കം പഠിപ്പിക്കാനും വിജയന് മുതിര്‍ന്നു.
അദ്ദേഹത്തിന്റെ പാര്‍ട്ടി കോട്ടയത്ത് നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തിലാണ് ഇത്തരത്തിലൊരു അച്ചടക്കക്ലാസ് വിജയന്റെ വകയായി നേരത്തെ ഉണ്ടായത്. ഇടയ്ക്കൊക്കെ, താനും തന്റെ പാര്‍ട്ടിയും വേറെ ലെവലാണെന്നും അതിനെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നുമുള്ള വീമ്പ് പറച്ചിലുമുണ്ട്. ഇതിനെല്ലാം പുറമേയാണ് ബ്രണ്ണന്‍ തള്ള് പോലുള്ള കോമഡികള്‍.
പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ വിജയന് അപമാനം നേരിട്ടത് ശരിയായില്ലെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ എന്തുകൊണ്ടാണ് വിജയനെ മാത്രം നാട്ടുകാരും മറ്റ് പാര്‍ട്ടിക്കാരുമൊക്കെ ഇങ്ങനെ ആവര്‍ത്തിച്ച് വിരട്ടുന്നതെന്ന് ചിന്തിക്കേണ്ടതല്ലേ. കേരളത്തില്‍ ഇതിനുമുമ്പ് എത്രയോ മുഖ്യമന്ത്രിമാര്‍ ഭരിച്ചിട്ടുണ്ട്. അവരെ ആരെയും വിരട്ടാത്ത ജനം വിജയനെ കൂക്കിവിളിക്കുന്നത് എന്തുകൊണ്ടെന്ന് വിജയനെങ്കിലും പരിശോധിക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ പതിനായിരങ്ങള്‍ ലക്ഷ്യമിട്ടത് ഒരു ആശ്വാസവാക്കായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാക്ക്. അത്രമേല്‍ വിജയന്റെ ഭരണത്തില്‍ അവര്‍ പൊറുതിമുട്ടിയിട്ടുണ്ട്. പോലീസിനെയും പാര്‍ട്ടിക്കാരെയും ഉപയോഗിച്ച് വിജയന് നടത്തിക്കൊണ്ടിരിക്കുന്ന ഭക്തജനവേട്ട എല്ലാ അതിരുകളും ലംഘിച്ച ഘട്ടത്തിലാണ് അവര്‍ ഒരു ആശ്വാസത്തുരുത്ത് തേടി പ്രധാനമന്ത്രിയുടെ സമ്മേളനവേദിയിലേക്ക് ഒഴുകിയെത്തുന്നത്.
വിജയന്റെയും മന്ത്രിമാരുടെയും അവര്‍ക്ക് വിടുപണി ചെയ്യുന്ന പോലീസുദ്യോഗസ്ഥരുടെയും പരിപാടികളില്‍ ശരണമന്ത്രം മുഴങ്ങുന്നതിന് പിന്നില്‍ ഇത്തരത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വികാരമാണ്. അല്ലാതെ അവരെന്ത് ചെയ്യും സാര്‍….
വോട്ട് ചെയ്ത് ജയിപ്പിച്ച ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അവരുടെ അവസാന അഭയകേന്ദ്രങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ നെയ്ത്തിരി തെളിച്ച് അവന് കാത്തുപോന്ന ക്ഷേത്രസങ്കേതങ്ങള്‍ തകര്‍ക്കാന്‍ അരാജകവാദികളെയും അഴിഞ്ഞാട്ടക്കാരെയും കെട്ടിയെഴുന്നള്ളിക്കുന്നു. കോടാനുകോടി ഭക്തര്‍ പ്രാണനായികരുതുന്ന ക്ഷേത്രസങ്കേതത്തിലേക്ക് രാത്രിയുടെ മറവില്‍ അവിശ്വാസികളെ എത്തിക്കുന്നു. പോലീസുകാര്‍ മുന്നിലും പിന്നിലും വേഷംമാറി കാവല്‍ നില്ക്കുന്നു. പാത്തും പതുങ്ങിയും ഇക്കണ്ട വൃത്തികേടെല്ലാം കാണിച്ചിട്ട് ഒരുളുപ്പുമില്ലാതെ ജനങ്ങളെ വിജയന് വെല്ലുവിളിക്കുന്നു. വിശ്വാസികളുടെ മുറിവില്‍ മുളക് പുരട്ടിയിട്ട് കല്ലുവെച്ച കള്ളം വിളിച്ചുകൂവുന്നു.
വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ഒരു നാടിന് വേണ്ടതൊന്നും കൊടുക്കാത്ത ഒരു സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ സംവിധാനത്തെയും ഉപയോഗിച്ച് ശബരിമലയെ തകര്‍ക്കാന്‍ മതിലുപണിയുന്നു. അതിന് ആളെക്കൂട്ടാന്‍ നാടൊട്ടുക്ക് പാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരെയും ഇറക്കി ഭീഷണിപ്പെടുത്തുന്നു. ക്ഷേമപെന്ഷനായോ തൊഴിലുറപ്പായോ മുനിസിപ്പാലിറ്റിയിലെ തൂപ്പുജോലിയായോ നാല് കാശ് നക്കാപ്പിച്ച സര്‍ക്കാരില്‍ നിന്ന് വാങ്ങാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍ക്കുനേരെ വനിതാമതിലേല് ചാരിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭയപ്പെടുത്തുന്നു. ജോലിയില്‍ നിന്ന് വിലക്കുന്നു.
ഭക്തജനരോഷത്തില് മലചവിട്ടല്‍ മതിയാക്കിയവരെ കുടകില്‍ ഒളിപ്പിച്ച്, മതിലില്‍ അണിചേര്‍ത്ത് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ മലചവിട്ടിച്ച് കേരളത്തെ നോക്കി അപഹസിച്ച് ചിരിച്ച വിജയനുനേരെ പ്രതിഷേധം ഉയര്‍ന്നു. പന്തളത്ത് നാമജപയാത്രയില്‍ പങ്കെടുത്ത ചന്ദ്രന് ഉണ്ണിത്താനെന്ന നിരപരാധിയായ അയ്യപ്പഭക്തനെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞ് കൊന്നു. എന്നിട്ട് ഹൃദയാഘാതമാണ് മരണകാരണമെന്ന് വിജയന് ലോകത്തോട് നുണപറഞ്ഞു.
ശ്രീലങ്കയില്‍ നിന്നുള്ള യുവതി മല ചവിട്ടിയെന്നായിരുന്നു വിജയന്റെ അടുത്ത പ്രചരണം. എന്തിനാണ് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പിന്നെയും പിന്നെയും ജനങ്ങളെ വെല്ലുവിളിക്കുന്നത്?
ഒന്നും പോരാഞ്ഞ് അമ്പലത്തില്‍ പോയവരെ, മലയ്ക്ക് മാലയിട്ടവരെ, അയ്യപ്പജ്യോതി തെളിച്ചവരെ, തെരുവില്‍ നാമം ജപിച്ചവരെ അറസ്റ്റ് ചെയ്യുന്നു. വിജയന്റെ കൂലിപ്പട്ടാളമായി മാറിയ പോലീസുകാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് അതിരില്ലാതായിരിക്കുന്നു. അര്‍ധരാത്രികളില്‍പോലും വീടുകള്‍ ചവിട്ടിത്തുറന്നാണ് പോലീസുകാരുടെ ഭക്തജനവേട്ട. സംസ്ഥാനത്തുടനീളം നാലായിരത്തോളം പേരെയാണ് വിജയന്റെ കൂലിക്കാര് അറസ്റ്റ് ചെയ്തത്.
കൂട്ടം കൂട്ടമായി ഭക്തരുടെ വീടുകളില്‍ ചെല്ലുന്ന പോലീസുകാര്‍ സ്ത്രീകളെയും കൂട്ടികളെയും അടക്കം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. പെട്ടിയും അലമാരയും കുത്തിത്തുറന്ന് ബാങ്ക് രേഖകളും, റേഷന്‍കാര്‍ഡും ആധാറും വസ്തുവിന്റെ പ്രമാണവുമെല്ലാം എടുത്തുകൊണ്ടുപോവുന്നു. വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നു, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ജനാലകള്‍ അടക്കം ഒന്നും ബാക്കിവെക്കാതെ നശിപ്പിക്കുന്നു. പാര്‍ട്ടിഗുണ്ടകളെ വെല്ലുന്ന പോലീസ് ക്രിമിനലുകളെ അഴിച്ചുവിട്ടിരിക്കുന്നു.
കൊല്ലം ജില്ലയിലെ ചവറയില്‍ മോഹനന്‍പിള്ള എന്ന അറുപത്തഞ്ചുകാരന് ആത്മഹത്യ ചെയ്തത് തന്റെ മകനെ പോലീസ് വേട്ടയാടുന്നതില്‍ മനം നൊന്താണ്. മകന് മനോജിനെത്തേടി ആറ് തവണയാണ് പോലീസ് സംഘം ആ വീട്ടില്‍ കയറിയത്. മനോജ് നാമജപയാത്രയില്‍ പങ്കെടുത്തതാണ് വിജയന്റെ കൂലിക്കാര് ചാര്‍ത്തിയ കുറ്റം. സിനിമകളില്‍ പോലും കാണാത്ത ക്രൂരതയാണ് പോലീസുകാര്‍ അയ്യപ്പഭക്തരുടെ വീടുകളില്‍ കാട്ടിക്കൂട്ടിയത്. നാടെമ്പാടും ഇത്തരക്കാര്‍ വേഷംമാറി നടപ്പാണ്. കാവിയുടുത്തവരെ കണ്ടാല്‍, ചരട് കെട്ടിയവരെ കണ്ടാല്‍ അപ്പോള്‍ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.
മാവോയിസ്റ്റുകള്‍ക്കും മനിതികള്‍ക്കും കുടപിടിക്കുന്നതില്‍ ഒരു തെറ്റും കാണാത്ത വിജയന് മറൈന്‍ഡ്രൈവിലെ മറ്റൊരു സംസ്കാരവിരുദ്ധ പരിപാടിയുടെ പോസ്റ്ററില്‍ മുഖ്യതാരമായാണ് പിന്നെ ജനങ്ങളെ അപഹസിച്ചത്. ഇത്രയൊക്കെ വൃത്തികേടുകള്‍ കാണിച്ചുകൂട്ടിയിട്ടും പിന്നെയും മാര്‍ക്സിസ്റ്റുകള്‍ക്കാണ് മുറുമുറുപ്പ്.
കൊല്ലം ബൈപ്പാസ് നാലരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂര്‍ത്തിയായത്. ഇതിനിടയില്‍ എത്ര കേന്ദ്രസര്‍ക്കാരുകള്‍ വന്നു, എത്ര തവണ ഇടതും വലതും മാറിമാറി കേരളം ഭരിച്ചു? കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എത്ര മന്ത്രിമാര്‍, എത്ര എംഎല്‍എമാര്‍, എംപിമാര്‍… അനന്തമായി നീണ്ട ബൈപ്പാസ് നിര്‍മ്മാണം നാല് കൊല്ലം കൊണ്ട് മോദിസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വിജയന് അത് ഉദ്ഘാടിക്കാന്‍ മോഹം. സ്ഥലം എംപിയെപ്പോലും അറിയിക്കാതെ ഫെബ്രുവരി രണ്ടിന് സംഗതി നടത്തുമെന്ന് പ്രഖ്യാപനവും നടത്തി. അവിടേക്കാണ് നരേന്ദ്രമോദിയുടെ വരവ്. ആശ്രാമത്ത് നടന്ന പരിപാടിയില്‍ മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന്റെ ചമ്മല് മാറ്റാന്‍ വിജയനും സിപിഎമ്മും നടത്തിയത് ബൈപ്പാസിലൂടെ ഒരു റോഡ് ഷോ ആയിരുന്നു. അത്തരം ഷോ ഒന്നും ജനങ്ങളോട് വേണ്ട എന്ന പരസ്യപ്രഖ്യാപനം കൂടിയായിരുന്നു ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിലെ ശരണം വിളിയെന്ന് വേണം മനസ്സിലാക്കാന്‍.
വിജയന് ജനങ്ങളുടെ ശരണംവിളിയുടെ അര്‍ത്ഥം തിരിയാത്തതുകൊണ്ടാണ് പാര്ട്ടിസമ്മേളനത്തിലെന്നതുപോലെ പൊതു ഇടത്തിലും പെരുമാറുന്നത്. ശരണംവിളി കേട്ടാല്‍ കലിതുള്ളുന്ന ഏതൊരുവനും ജനങ്ങളെ ശരണം പ്രാപിക്കേണ്ടിവരുമെന്നൊരു കാവ്യനീതിയുണ്ട് ജനാധിപത്യത്തിന് എന്ന് അറിഞ്ഞാല്‍ തീരാവുന്ന ചൊരുക്കേയുള്ളൂ മുഖ്യമന്ത്രിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: