ന്യൂദല്‍ഹി: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ടൗണ്‍ ജുമാ മസ്ജിദ് അക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മനപ്പൂര്‍വം വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ് കുര്യന് കേന്ദ്ര ആബ്യന്തമമന്ത്രി രാജ്നാഥ്സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു.
പേരാമ്പ്ര മുസ്ലിം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിയ നേതാവിനെ അറസ്റ്റ് ചെയ്തത് ഗൗരവമായി എടുക്കേണ്ടതുണ്ട്. 1971ലെ തലശ്ശേരി കലാപത്തിലും മാറാട് കലാപത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന് റിപ്പോര്‍ട്ടും മാറാട് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് റിപ്പോര്‍ട്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതികളാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കി മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചതായും ന്യൂനപക്ഷ കമ്മീഷന് കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളിലേക്ക് വിദ്യാഭ്യാസമുള്ള യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കേരളത്തിലെ അത്യന്തം കലുഷിതമായ സാമുദായിക അന്തരീക്ഷത്തിന്റെ തെളിവാണെന്നും ന്യൂനപക്ഷ കമ്മീഷന് വിലയിരുത്തി. പേരാമ്പ്രയിലെ പള്ളി സിപിഎമ്മുകാര്‍ അക്രമിച്ച സംഭവത്തില്‍ സാമുദായിക കലാപം ലക്ഷ്യമിട്ടിരുന്നതായി ആരോപിച്ച് സംവിധായകന് അലി അക്ബര്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ന്യൂനപക്ഷ കമ്മീഷന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: