പുനലൂര്‍: എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി. കരവാളൂര്‍ മൂലവിള വീട്ടില്‍ രാമചന്ദ്രന്റെയും ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ മകളാണ് രാഖി. പശ്ചിമബംഗാളിലെ ബാര്‍ദോഗ്രയില്‍ ഫ്ളൈയിങ് ഓഫീസറാണ്.
മിലിട്ടറി നഴ്സായി വിരമിച്ച ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും കരസേനയില്‍ ക്യാപ്ടനായ മൂത്ത സഹോദരി രശ്മിയുടെയും അവരുടെ ഭര്‍ത്താവ് ക്യാപ്ടന് ഷെറിന്രാജിന്റെയും പിന്തുണയും സഹകരണവുമാണ് ഇരുപത്താറുകാരിയായ രാഖിക്ക് കൂട്ടായത്.
അമ്മ വിജയകുമാരി 2017ലാണ് വിരമിച്ചത്. അമ്മയോടൊപ്പം ഉത്തരേന്ത്യയിലായിരുന്നു രാഖിയും രശ്മിയും. പഠിച്ചതെല്ലാം റാങ്കോടു കൂടി വിജയിച്ചതാണ് മകളുടെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് വിജയകുമാരി ജന്മഭൂമിയോട് പറഞ്ഞു.
മാലദ്വീപ് പ്രസിഡന്റ് ഭാരതത്തില്‍ എത്തിയപ്പോള്‍ നടത്തിയ ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങ് നയിച്ചതും രാഖിയായിരുന്നു. രാഖിയുടെ അച്ഛന് രാമചന്ദ്രന്‍പിള്ള പ്രവാസിയായിരുന്നു. മക്കളുടെ ഉയര്‍ച്ച കാണാന്‍ അദ്ദേഹമില്ലാത്തതാണ് വേദനയെന്ന് വിജയകുമാരി പറഞ്ഞു. മുപ്പത്തൊന്ന് കൊല്ലം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വിജയകുമാരി ഇന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് മാതൃശക്തിയുടെ സംസ്ഥാന രക്ഷാധികാരിയാണ്.
കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചത് സാധ്യമായതിന്റെ അഭിമാനത്തിലാണ് രാഖി. എം.കെ 17 ഹെലിക്കോപ്റ്റര്‍ പൈലറ്റായ രാഖിയെ രണ്ട് മാസം മുമ്പാണ് പരേഡ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് പരേഡ് നയിക്കാന്‍ അവസാനനിമിഷം നാലുപേരെ തെരഞ്ഞെടുത്തത്. അവരില്‍ ഒരാളാകാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് രാഖി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: