നീതിക്കുവേണ്ടി പാടുപീഡകള്സഹിക്കുന്നവര് ഭാഗ്യവാന്മാര് എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടെതാണെന്ന് ക്രിസ്തുദേവന് പഠിപ്പിക്കുന്നു. ഇവിടെ പ്രതിഷ്ഠയെക്കാള്‍ വലുത് പൂജാരികളാണെന്നു ഉറക്കെ പ്രഖ്യാപിക്കുകയാണ് കത്തോലിക്ക സഭാ നേതൃത്വം. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ കന്യാസ്ത്രീകളെ നിശ്ശബ്ദരാക്കാനാണ് അവരുടെ ശ്രമം.
സഭക്കുള്ളിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അകത്തളങ്ങളില്‍ നിന്നും ഉയരുന്നവേറിട്ട ശബ്ദങ്ങള്‍ കത്തോലിക്കാസഭയെ അണിയറയില്‍ ഇരുന്നുനയിക്കുന്ന ദുഷ്ടശക്തികളുടെ കോട്ടകൊത്തളങ്ങളെ വരെ പ്രകമ്പനം കൊള്ളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ പ്രകമ്പനങ്ങളുടെ അനുരണങ്ങളാണ് ഫാദര്‍ അഗസ്റ്റിന് വട്ടോളിയിലും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിലും തുടങ്ങി ഇന്ന് കോട്ടയം കുറവിലങ്ങാട്ടെ കന്യാസ്ത്രീകളില്‍ വന്നുനില്ക്കുന്നത്. കാലങ്ങളായി കന്യാസ്ത്രീ മഠങ്ങളുടെ അകത്തളങ്ങളില്‍ കുഴിച്ചുമൂടപ്പെടുന്ന അപ്രിയ സത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു എന്ന ഭയമാണ് ഇത്തരം നടപടികളിലേക്കു സഭാധികാരികളെ നയിക്കുന്നത്.
കന്യാസ്ത്രീ മഠത്തെ ഒരു തടങ്കല്പാളയത്തോട് നമുക്ക് ഉപമിക്കാം. ഒരു സ്ത്രീ കന്യാസ്ത്രീ ആവുന്നതോടെ അവളുടെ സ്വാതന്ത്രചിന്ത ‘അനുസരണം’ -എന്ന വ്രതത്തിനുവേണ്ടി പരിത്യജിക്കപ്പെടുന്നു. ഇവിടെ കര്‍ത്താവിന്റെ മണവാട്ടികള്‍ അനുസരിക്കേണ്ടത് കര്‍ത്താവിനെയാണെന്നും മറിച്ചു സഭയുടെ കൊള്ളരുതായ്മകളെയല്ലെന്നും പലപ്പോഴും വിസ്മരിക്കുന്നു. സ്വന്തമായ അഭിപ്രായങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുതരം മസ്തിഷ്കമരണം സംഭവിച്ച നിര്‍വികാര ജീവിയായി ജീവിതം തുടരാന്‍ അവള് നിര്‍ബന്ധിതയാവുന്നു. സഭയില്‍ പുരോഹിതന്മാര്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുകയും കന്യാസ്ത്രീകള്‍ക്കു അത് നിഷേധിക്കുകയും ചെയ്യുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക്പോലും അധികാരികള്‍ക്ക് മുന്നില്‍ കൈനീട്ടി ഇളിഭ്യരാവാന്‍ നിയോഗിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍.
പലപ്പോഴും പുരോഹിതരുടെ ലൈംഗീക തൃഷ്ണകളെതൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങളായി മാറാന്‍ കന്യാസ്ത്രീകള്‍ വിധിക്കപ്പെടുന്നു. ഇത്തരം അവസരങ്ങളില്‍ പീഡകമണിയറ ഒരുക്കാന്‍ അധികാരികള്‍ മത്സരിക്കുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍. ഈ കേസില്‍ കന്യാസ്ത്രീകളെ ക്രൂശിക്കണം എന്ന് മുറവിളികൂട്ടുന്ന സഭാ നേതൃത്വം ഫ്രാങ്കോക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. കുറ്റാരോപിതനായ ഫ്രാങ്കോയെ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ കാണിച്ച ആവേശം സഭാധികാരികള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിക്കാന്‍ കാണിച്ചില്ലെന്നത് പ്രകടമായ വിവേചനമാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സഭയുടെ ചട്ടക്കൂട് എന്ന പട്ടിക്കൂട് കന്യസ്ത്രീകളെ മാത്രം പൂട്ടിയിടാനുള്ളതാണ്.
ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ടശബ്ദങ്ങള്‍ മഠത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിശബ്ദമാക്കപ്പെടുന്നു. പ്രതികരണ ശേഷിയുള്ള കന്യാസ്ത്രീകളെ മാനസികരോഗികളാക്കുന്നു. ഒഴുക്കിനെതിരെ നീന്തി കരയണയുന്ന വിരലിലെണ്ണാവുന്ന കന്യാസ്ത്രീകള്‍ മാത്രമാണ് ഈ ഗോര്‍ഡിയന്‍ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിദൂരഭാഗങ്ങളിലേയ്ക്ക് സ്ഥലംമാറ്റിയതിന് പിന്നില്‍ സഭാനേതൃത്വത്തിനു വ്യക്തമായ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തുന്നതു വഴി വിചാരണ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്ന അവരെ മാനസീകമായി തളര്‍ത്തുക. കേസിലെ സാക്ഷികളായ കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തി മാനസീകമായി തേജോവധം ചെയ്ത് ആത്മഹത്യയിലേക്കു നയിക്കുക, കന്യാസ്ത്രീകളെ അപായപ്പെടുത്തുക, ഭീഷണി വഴി കന്യാസ്ത്രീകളെ സ്വാധീനിക്കുക, കേരളത്തിലെ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിന്നും പ്രബുദ്ധരായ പൊതുസമൂഹത്തിന്റെ കരുതലില്‍ നിന്നും കന്യാസ്ത്രീകളെ ഒളിപ്പിക്കുക. എന്നാല്‍ ആട്ടും തോലിട്ട ചെന്നായ്ക്കളുടെ കാപട്യം മനസ്സിലാക്കിയ കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മഠത്തില്‍ തുടരുന്ന കന്യാസ്ത്രീകള്‍ക്കു എല്ലാവിധ പിന്തുണയും നല്കാന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തെ പോലുള്ള അല്മായ സംഘടനകള്‍ രംഗത്തുണ്ട്. സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചു കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ആലുവ അശോകപുരം ജനറലേറ്റിന് മുന്പില് പ്രാര്‍ത്ഥന ധര്‍ണ നടത്തികഴിഞ്ഞു.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ പുറത്താക്കാനുള്ളവ്യാമോഹം മെത്രാന്മാരുടെ വനരോദനമായി കലാശിക്കുകയേയുള്ളൂ. കത്തോലിക്കാ സഭയിലെ 90 ശതമാനം വിശ്വാസികളും കന്യാസ്ത്രീകള്‍ക്കൊപ്പമാണ് എന്നിരിക്കെ ഞങ്ങളുടെ നേര്‍ച്ചക്കാഴ്ചകള്‍ കൊണ്ടുണ്ടാക്കിയ കോണ്‍വെന്റില്‍ ആര് താമസിക്കണമെന്നു തീരുമാനിക്കേണ്ടത് മെത്രാന്മാരോ മദര്സുപ്പീരിയര്മാരോ അല്ല, അത് ഞങ്ങളാണ്. താമസിക്കാതെ തന്നെ ചര്‍ച്ച് ആക്ട് നടപ്പാകുന്നതോടെ വിശ്വാസികള്‍ തിരഞ്ഞെടുത്ത സമിതി പള്ളിയുടെ സ്വത്ത് ഭരിക്കും, കണക്കില്ലാത്ത സ്വത്തിനു കണക്കുണ്ടാവും. മെത്രാന് വാഴ്ച മാറി നിയമവാഴ്ച നടപ്പിലാകും. നിങ്ങള്‍ എന്റെ ആലയം കച്ചവട സ്ഥലമാക്കരുതെന്ന് പറഞ്ഞ ക്രിസ്തു ദേവനാണ് ഞങ്ങള്‍ക്ക് ബലം. ഗാന്ധി മാര്‍ഗത്തില്‍ സമരം ചെയ്യുന്ന അവസാന നവീകരണ പ്രസ്ഥാനക്കാരെനെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടു മാത്രമേ ഞങ്ങളുടെ സഹോദരിമാരെ അവര്‍ തൊടുകയുള്ളൂ. സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അതുകൊണ്ടുതന്നെ ഈ പീഡന പരമ്പരകളില്‍ പതറരുത് എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ സഹോദരിമാരോട് അപേക്ഷിക്കാനുള്ളത്.
അഡ്വ.ഇന്ദുലേഖ ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: