ഡാവനെല് ഫ്രെഡെറിക് ഡേവ് വാട്ട്മോര്-കളത്തില്‍ അത്ഭുതകരമായ ഭൂതകാലമൊന്നുമില്ലാത്ത ക്രിക്കറ്റര്‍. ബോണ്‍ ഇന്‍ ശ്രീലങ്ക, ബ്രോട്ടപ്പ് ഇന്‍ ഓസ്ട്രേലിയ എന്നു ജീവചരിത്രം. ഓസ്ട്രേലിയയ്ക്കു വേണ്ടി ഏഴു ടെസ്റ്റുകള്‍ കളിച്ചതാണ് ക്രിക്കറ്റിലെ വലിയ അനുഭവസമ്പത്ത്. അതില്‍ ആറും ഇന്ത്യയില്‍. ഏകദിനത്തില്‍ ഒറ്റക്കളിയുടെ എക്സ്പീരിയന്‍സ് മാത്രമുള്ള ഡേവ് വാട്ട്മോര് എന്ന പേര് ക്രിക്കറ്റ് ലോകത്തിന് ആരാധ്യമായത് 1996ല്‍, അന്ന് വാട്ട്മോര് പറഞ്ഞു കൊടുത്ത കളി നടപ്പാക്കിയപ്പോഴാണ് അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ശ്രീലങ്ക ലോകകിരീടത്തില്‍ മുത്തമിട്ടത്.
ശ്രീലങ്ക ചാമ്പ്യന്മാരായ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നിന്ന് കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ കടന്ന് ചരിത്രമെഴുതിയ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്കുള്ള വാട്ട്മോറിന്റെ സഞ്ചാരത്തില്‍ ഏകദിന ക്രിക്കറ്റിന്റേതിനു സമാനമായ ട്വിസ്റ്റുകള്‍ ഏറെ.
ശ്രീലങ്കന്‍ ക്രിക്കറ്റിനെ നേട്ടങ്ങളിലെത്തിച്ച വാട്ട്മോര് പിന്നീട് ബംഗ്ലാദേശിന്റെ പരിശീലകനായി. വാട്ട്മോറിന്റെ ശിഷ്യത്വത്തിലാണ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത് എന്നത് ചരിത്രം. അന്നത്തെ ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയെ ഞെട്ടിച്ചായിരുന്നു ആ വിജയം. വമ്പന്മാരെ തോല്‍പ്പിക്കുന്നത് ബംഗ്ലാദേശ് ഹരമാക്കി അക്കാലത്ത്. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയേയും ഇന്ത്യയേയും തോല്‍പ്പിച്ചാണ് വാട്ടമോറിന്റെ ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍ കടന്നത്. ശൂന്യതയില്‍ നിന്നു നേട്ടങ്ങളുണ്ടാക്കുക, എന്നിട്ട് ആ ടീമിനെ വിട്ടുപോവുക ഇതാണ് വാട്ട്മോറിന്റെ ശീലം. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെ എത്തിച്ചു, രാജിവെച്ചു. 2012ല്‍ പാക്കിസ്ഥാനെ ഏഷ്യകപ്പില് ജേതാക്കളാക്കി, പക്ഷേ അവിടെ തുടര്‍ന്നില്ല.
വാട്ട്മോറിനു പിഴച്ചത് രണ്ടിടത്താണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 2010ലും 2011ലും പരിശീലിപ്പിച്ചെങ്കിലും അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. 2014ല്‍ സിംബാംബ്വെ ക്രിക്കറ്റ് ബോര്‍ഡ് വിളിച്ചു, പോയി, അവിടെ ഒന്നും നേരെയായില്ല. കരാര്‍ കാലാവധി അവസാനിക്കാന്‍ ഒന്‍പതു മാസം ബാക്കിനില്‍ക്കെ വാട്മോറിനെ പുറത്താക്കുകയായിരുന്നു അവര്‍.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മോസ്റ്റ് വാണ്ടഡ് കോച്ച് കേരളത്തിലെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായി. ട്രൂ കോച്ച് പദ്ധതിയുടെ ഭാഗമായി ചെന്നൈയില്‍ വാട്ട്മോര് എത്തുമ്പോള്‍ കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്എസ്. രമേശ് അവിടെ പരിശീലന പദ്ധതിയുടെ തലവനായിരുന്നു. പരിശീലനത്തിനിടെ ഒഴിവു വന്ന ആറുമാസക്കാലം കേരളത്തിന്റെ ക്രിക്കറ്റ് ടീമിനെ സഹായിക്കാനുള്ള ആശയം അവതരിപ്പിച്ചത് എസ്. രമേശ്. അത് നടപ്പായി. രഞ്ജിയില്‍ മുന്നേറ്റത്തിനായി മിഷന് 2020 എന്ന പദ്ധതി ആവിഷ്കരിച്ചു നീക്കം നടത്തിയിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന് ഒട്ടും മടിച്ചില്ല. വാട്ട്മോര് കേരളത്തിലെത്തി. ഏകദേശം 35 ലക്ഷമാണ് വാട്മോറിന്റെ പ്രതിഫലമെന്നാണ് സൂചന.
വാട്ട്മോര് വന്നതിനു പിന്നാലെ കളിക്കാരുടെ സമീപനത്തിലടക്കം മാറ്റം വന്നു. തോല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന സംഘത്തില്‍ നിന്ന് പൊരുതി ജയിക്കാന്‍ കെല്പുള്ള തലത്തിലേക്ക് വാട്മോറിന് കീഴില്‍ കേരളം മാറുന്നതാണ് പിന്നീട് കണ്ടത്. കളിക്കാരുടെ കഴിവില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച കോച്ച്, തങ്ങള്‍ ആരുടെയും പിന്നിലല്ലെന്ന് കളിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൃഷ്ണഗിരിയില്‍ ഗുജറാത്തിനെതിരെ കണ്ടത്. ഇനി ലക്ഷ്യം ഫൈനല്‍, ഒപ്പം കിരീടവും. വിസ്മയകരമായ ആ നേട്ടത്തിലേയ്ക്ക് ഇനി രണ്ടു കളികള്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: