അഞ്ചു വര്‍ഷം മുമ്പു കണ്ടു തുടങ്ങിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം, കൃഷ്ണഗിരിയിലെ വിജയത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പൊടുന്നനെയുണ്ടായ വിജയമല്ലിത്. രാജ്യത്തെ ഏറ്റവും മികച്ച ടീമിലൊന്നായി കേരളത്തെ മാറ്റാനുള്ള ശ്രമം, കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള തുടര്‍പ്രക്രിയയായിരുന്നു. ചന്ദ്രകാന്ത് പണ്ഡിറ്റ് ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി വന്നു. സായ്രാജ് ബഹുതലെ പരിശീലകനായി വന്നു. കുറച്ചു കാലം പി. ബാലചന്ദ്രന് പരിശീലകനായി. ഇവരുടെയെല്ലാം പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
ചെറുപ്പക്കാരുടെ സംഘം വളര്‍ന്നു വന്നു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിന്റെ സവിശേഷത. അണ്ടര്‍ 19, 23 ടീമുകളിലൂടെ മികച്ച താരങ്ങള്‍ മുന്നോട്ടു വന്നു. എല്ലാ ജില്ലകളിലുമുള്ള ക്രിക്കറ്റ് അക്കാദമികളിലൂടെ താരങ്ങളെ കണ്ടെത്തി. നിധീഷ്, രാഹുല്‍. ടി, അസറുദ്ദീന്, സിജുമോന്‍ അങ്ങിനെ നിരവധി കളിക്കാര്‍ മികച്ച പ്രകടനങ്ങളുമായി ടീമിലേക്കു വന്നു. പരിശീലനത്തിലും മറ്റും അവര്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. സന്ദീപ് വാര്യരൊക്കെ അവരുടെ നൂറുശതമാനം പരിശ്രമിക്കുന്നതിന് സാക്ഷിയാണ് ഞാന്‍.
മുമ്പും കേരളത്തിന്റെ കളിക്കാരുടെ നിലവാരത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. രഞ്ജിയിലെ മറ്റു ടീമുകള്‍ക്ക് ഒപ്പം തന്നെയായിരുന്നു നമ്മുടെ കളിക്കാരുടെ നിലവാരവും. പക്ഷേ, വിജയത്തിലേക്കുള്ള മുന്നേറ്റത്തില്‍ എന്തോ ഒന്ന് തടസ്സമായി നിന്നു. അവിടെയാണ് കോച്ച് ഡേവ് വാട്ട്മോറിന്റെ പ്രസക്തി. ആത്മവിശ്വാസത്തിന്റെ അഭാവം പ്രകടമായിരുന്നു. കടുത്ത സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കണം, മികച്ച ടീമുകളെ നേരിടുമ്പോള്‍ എന്തു തന്ത്രങ്ങള്‍ ഒരുക്കണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ പിന്നിലായിരുന്നു നാം. എന്നാല്‍ വാട്ട്മോറിന്റെ സാന്നിധ്യം അതിനെല്ലാം പരിഹാരമായി.
ഡ്രസ്സിങ് റൂമില്‍ കളിക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനം ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്കി. ജയിക്കാന്‍ കഴിയും എന്ന് അവരെ വിശ്വസിപ്പിച്ചു. നിങ്ങള്‍ പ്ലേറ്റ്ഘട്ടത്തില് നില്‍ക്കേണ്ടവരല്ല, എലൈറ്റ് ലെവലില്‍ കളിക്കേണ്ടവരാണെന്ന സത്യത്തിലേക്ക് ടീമിനെ വാട്മോര്‍ നയിച്ചു.
പേസ് ബൗളര്‍മാര്‍ നേടിത്തന്ന വിജയം കൂടുതല്‍ ആഹ്ലാദകരമാണ്. ബേസിലും സന്ദീപും സുധീഷും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദേശീയ തലത്തില്‍ ടീമിലേക്ക് വിളി വരാവുന്ന ഘട്ടമാണത്. ഇന്ത്യ എ ടീമിലേക്കും മറ്റും വിളിക്കാന്‍ പാകത്തിനുള്ള പ്രകടനം അവര്‍ പുറത്തെടുത്തു കഴിഞ്ഞു. ജലജ് സക്സേനയ്ക്ക് ഉറപ്പായും ദേശീയ ടീമില്‍ അവസരം കിട്ടണം. കേരളത്തിന്റെ ഈ നേട്ടത്തിന്റെ നട്ടെല്ല് ജലജ് ആണെന്നു ഞാന്‍ പറയും. സ്ഥിരതയുള്ള പ്രകടനമാണ് ഇനി വേണ്ടത്. നമ്മുടെ കളിക്കാന്‍ മുമ്പൊന്നും ഇല്ലാത്ത വിധം അവരുടെ ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞു. സെലക്ടര്‍മാര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത വിധം…
(ദേശീയ ടീമില്‍ ഫസ്റ്റ് ബൗളറായിരുന്ന ടിനു കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന്റെ ബൗളിങ് കോച്ചുമായിരുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: