ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്കി ഇന്ത്യ. തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് അതേ നാണയത്തില്‍ മറുപടി നല്കിയ ഇന്ത്യ, അഞ്ച് പാക് സൈനികരെ വധിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏഴ് ബങ്കറുകളും നശിപ്പിച്ചു. ഈ മാസം ഇതുവരെ 12 ദിവസമാണ് പാക്കിസ്ഥാന് വെടിയുതിര്‍ത്തത്.
കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി മേജര്‍ ശശിധരന് വി. നായര്‍, പാക് വെടിവെപ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എന്നിവരുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. കത്വ ജില്ലയിലെ ഹിരാനഗര്‍, രജൗരി ജില്ലയിലെ നൗഷര, സുന്ദര്‍ബനി, ഝാന്‍ഗര്‍, ലാം, പുഖര്‍നി മേഖലകള്‍, പൂഞ്ച് സെക്ടര്‍ എന്നിവിടങ്ങളിലായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു.
പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് അതിര്‍ത്തി ജില്ലയായ സാംബയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് പാക്കിസ്ഥാന് ആക്രമണം കടുപ്പിച്ചത്. കനത്ത പ്രത്യാക്രമണമാണ് ഏതാനും ദിവസങ്ങളായി ഇന്ത്യ നടത്തുന്നതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു.
പാക്കിസ്ഥാനേക്കാള്‍ ഒരു പടി മുന്നിലാണ് ഇന്ത്യന്‍ സേന. ഓരോ തവണയും തക്കതായ മറുപടി നല്‍കുന്നുണ്ട്. സുരക്ഷാ സേനയ്ക്ക് 2018 ഏറ്റവും മികച്ച വര്‍ഷമായിരുന്നു. 250 ഭീകരരെ വധിച്ചു. 54 പേരെ ജീവനോടെ പിടികൂടി. നാലു പേര് കീഴടങ്ങി. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കലായ് പാലം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്ദേശിച്ചാണ് പാലം നിര്‍മിച്ചത്. അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പ്രത്യേക പരിഗണന നല്കി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നാലു വര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 700 ഭീകരരെ
കശ്മീരില്‍ ഭീകരരെ തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപ്പറേഷന് ഓള് ഔട്ട്’ പദ്ധതി വിജയം കാണുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 709 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 2018ല്‍ 587 സംഭവങ്ങളിലായി 250 ഭീകരരെ കൊലപ്പെടുത്തി.
2017ല്‍ 206 ഉം 2016ല്‍ 165 ഉം 2015ല്‍ 100 ഉം ഭീകരര്‍ കൊല്ലപ്പെട്ടു. 2018ല്‍ 86 സുരക്ഷാ ഭടന്മാരും കഴിഞ്ഞ വര്‍ഷം 77 സുരക്ഷാ ഭടന്മാരും വീരമൃത്യു വരിച്ചു. 2010ല്‍ 270 ഭീകരരെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
2014ല്‍ യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം പകുതിയായി കുറഞ്ഞു. തിരിച്ചടിക്ക് മോദി സര്‍ക്കാര്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്കി. കീഴടങ്ങാന്‍ തയ്യാറല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശം ഭീകരര്‍ക്ക് നല്കി 2017ലാണ് ഓപ്പറേഷന് ഓള് ഔട്ട് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: