തൃശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കളക്ടര്‍ ടി.വി.അനുപമ ചര്‍ച്ചയ്ക്ക് വിളിച്ചു. കളക്ടറേറ്റില്‍ 12 മണിക്കാണ് യോഗം. ഇരു വിഭാഗങ്ങളുടേയും സഭ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇവിടെ അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ല ഭരണകൂടം വിഷയത്തിലിടപെട്ടത്. അവകാശത്തര്‍ക്കം നടക്കുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു കല്ലേറും,സംഘര്‍ഷവും ഉണ്ടായത്. സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു.
പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പള്ളിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഗേറ്റും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: