തിരുവനന്തപുരം: രണ്ടു ദിവസത്തെ പണിമുടക്കിന്റെ മറവില്‍ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബാങ്ക് ഓഫീസ് അടിച്ചുതകര്‍ത്ത കേസിലെ പ്രതികളായ എന്‍ജിഒ യൂണിയന് നേതാക്കള്‍ക്ക് സസ്പെന്ഷന്. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ ശ്രീവത്സന്‍, സുരേഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അഞ്ചുപേര്‍ സസ്പെന്‍ഷനിലായി. റിമാന്‍ഡിലുള്ള മൂന്നു പേര്‍ക്കെതിരെയും നടപടിയുണ്ടാകും.
എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യ നികുതി കമ്മീഷണറോഫീസിലെ ഇന്‍സ്പെക്ടറുമായ സുരേഷ് ബാബുവാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സമരാനുകൂലികള്‍ ഓഫീസ് അടിച്ചു തകര്‍ത്തതോടൊപ്പം നിരവധി നാശനഷ്ടങ്ങളും വരുത്തി. പണിമുടക്കായിരുന്നെങ്കിലും പ്രവര്‍ത്തനം നടത്തിയ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയായിരുന്നു അക്രമം.
എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യം കയറുന്നത് സുരേഷ് ബാബുവാണെന്ന് ദൃശ്യങ്ങളില്‍ കാണാം.
ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്പെക്ടറായ നെയ്യാറ്റിന്‍കര സ്വദേശി സുരേഷും അക്രമസംഘത്തിലുണ്ട്.
എന്‍ജിഒ യൂണിയന് ജില്ലാ നേതാക്കളായ അശോകന് (ജില്ലാ ട്രഷറി), ഹരിലാല്‍ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്), എന്‍ജിഒ യൂണിയന് സംസ്ഥാന നേതാക്കളായ സുരേഷ് ബാബു (ജിഎസ്ടി വകുപ്പ് ഇന്‍സ്പെക്ടര്‍), സുരേഷ് (നികുതി വകുപ്പ് ഇന്‍സ്പെക്ടര്‍), ശ്രീവത്സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനു കുമാര്‍ (ആരോഗ്യ വകുപ്പ്), അനില്‍ കുമാര്‍ (ആരോഗ്യ വകുപ്പ്) എന്നിവരാണ് പ്രതികള്‍.
അതിനിടെ കേസില്‍ എട്ടു പ്രതികളുടെയും ജാമ്യ ഹര്‍ജികള്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി. മഞ്ജിത്ത് തള്ളി. സാധാരണക്കാരനുള്‍പ്പെടെ കരം അടയ്ക്കുന്ന തുക കൊണ്ട് വാങ്ങിയ ബാങ്ക് മുതലുകള്‍ നശിപ്പിച്ച പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ തന്നെയാണ് പൊതുമുതല്‍ നശിപ്പിച്ചതെന്നാണ് ആരോപണം. ഗൗരവമേറിയതും ഹീനവുമായ കൃത്യം ചെയ്ത ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. അന്വേഷണത്തെ ബാധിക്കും. കോടതി ചൂണ്ടിക്കാട്ടി.
ആദ്യ രണ്ടു പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി പതിനൊന്നാം തീയതി തള്ളിയിരുന്നു. ഇവര്‍ മേല്‍ക്കോടതിയെ സമീപിക്കാതെ രണ്ടാമതും ഇതേ കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: