തിരുവനന്തപുരം : ദേശീയപണിമുടക്ക് ദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ചകേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എന്‍ജിഒ യൂണിയന് നേതാക്കളായ അശോകന്, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ കേസില്‍ ഉള്‍പ്പെട്ട മൂന്ന് എന്‍ജിഒ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ക്രിമിനല്‍ കേസില്‍ അറസ്റ്റിലായാല്‍ 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിയമം.
പണിമുടക്ക് രണ്ടാം ദിവസം എസിബിഐ ശാഖയിലുണ്ടായ ആക്രമണത്തില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: