കൊച്ചി: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന് കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ദുരൂഹത. പലരുടെയും പ്രായം അമ്പതിന് മുകളിലാണ്. പട്ടികയിലെ ആദ്യ പേരുകാരി പദ്മാവതി ദസരിക്ക് 55 വയസുണ്ടെന്ന് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇവര്‍ക്ക് 48 വയസെന്നാണ് സര്‍ക്കാരിന്റെ രേഖ. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമയത്ത് ഇവര്‍ നല്‍കിയത് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയാണ്.
ലിസ്റ്റിൽ 45 വയസ്സെന്ന് പറഞ്ഞ് സർക്കാർ നൽകിയിരിക്കുന്ന ആന്ധ്രാ സ്വദേശിനി ചക്രമ്മയ്ക്ക് പ്രായം 53. കഴിഞ്ഞ മാസം 14 നാണ് 50 അംഗ സംഘത്തിനൊപ്പം ചക്രമ്മ ദർശനത്തിനെത്തിയത്. ചെന്നൈ സ്വദേശിയായ ഷീലയ്ക്ക് പ്രായം 49 എന്നാണ് സർക്കാർ പട്ടികയിൽ നൽകിയിരിക്കുന്നത് . എന്നാൽ സർക്കാരിന്റെ വാദം തള്ളിയ ഷീല തനിക്ക് 53 വയസ്സുണ്ടെന്ന് വ്യക്തമാക്കി. പട്ടികയിൽ പന്ത്രണ്ടാം നമ്പരിലുള്ള ശാന്തിയ്ക്ക് 48 വയസ്സാണ് കാണിക്കുന്നത്ന്നാ. എന്നാല്‍ ശാന്തിയ്ക്ക് വയസ്സ് 50 കഴിഞ്ഞതായി ഭർത്താവ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളുമുണ്ട്. പട്ടികയെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് എത്തി. പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയതെന്ന് ദേവസ്വം മന്ത്രി പറയുന്നു.
എന്നാല്‍ ഇവര്‍ ഏത് വഴിയാണ് പോയതെന്ന ചോദ്യത്തിന്, അവര്‍ക്ക് സൗകര്യമുള്ള വഴി പോയിക്കാണുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. അതൊന്നും സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയമല്ല. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം അവിടെയുണ്ടായിട്ടില്ല. വലിയ വാര്‍ത്താ സമ്മേളനമൊക്കെ നടത്തി വന്നവരെ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടുണ്ടാകും. അല്ലാതെ വന്ന ഭക്തര്‍ സുഗമമായി മലകയറി മടങ്ങിയെന്നുമാണ് ദേവസ്വം മന്ത്രിയുടെ അവകാശവാദം.
സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ അറിയിച്ചു. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും ഇത് കേസിനെ ദുര്‍ബലപ്പെടുത്തില്ലെന്നും നാരായണ വര്‍മ്മ വ്യക്തമാക്കി. ആചാരം നിലനിര്‍ത്തണമെന്ന് തന്നെയാണ് ആവശ്യമെന്നും ശബരിമലയില്‍ ഭക്തകളായ യുവതികളെ കണ്ടിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കാത്ത് നില്‍ക്കാമായിരുന്നുവെന്നും നാരായണ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: