ന്യൂദല്‍ഹി: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്കിയ നിര്‍ദിഷ്ട കുടിയേറ്റ നിയമത്തില്‍ പൊതുജനാഭിപ്രായം തേടി കേന്ദ്രസര്‍ക്കാര്‍. പ്രവാസിക്ഷേമത്തിനായി എമിഗ്രേഷന്‍ മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കുകയാണ് നിയമത്തിന്റെ കാതലായ ലക്ഷ്യം.
ആഭ്യന്തര, മനുഷ്യവിഭവശേഷി മന്ത്രാലയമുള്‍പ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാകും മാനേജ്മെന്റ് അതോറിറ്റിയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു. ഇതില്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തവും ഉറപ്പു വരുത്തും. പ്രവാസി വിഷയങ്ങളില്‍ നയരൂപീകരണത്തിലും ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ ഓഫീസുകള്‍ സ്ഥാപിക്കും. 1983 ല്‍ രൂപം നല്കിയ നിലവിലെ കുടിയേറ്റ നിയമം പ്രധാനമായും ഗള്‍ഫിലെ പ്രവാസികളെ ലക്ഷ്യമിട്ടുള്ളതാണ്. പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലാക്കാന്‍ കാലതാമസം നേരിടുന്നത് വിദേശകാര്യ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നിയമം പ്രാബല്യത്തിലാകുന്നതോടെ വിദേശങ്ങളില്‍ തൊഴിലിനായോ പഠനത്തിനായോ പോകുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. പ്രവാസികള്‍ക്ക് ആയാസരഹിതമായി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കാനും വിദേശകാര്യ വകുപ്പിന് പദ്ധതിയുണ്ട്. ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ ഇത്തരത്തിലൊരു പോര്‍ട്ടലിന് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: