തൃശൂര്‍: ഓര്‍ത്തോഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചു പൂട്ടി. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പള്ളി പൂട്ടിയത്. ദീര്‍ഘകാലമായി അവകാശ തര്‍ക്കമുള്ള പള്ളിയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. ഒരുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ പള്ളിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഏറ്റുമുട്ടലിലും കല്ലേറിലും മലങ്കര ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ മിലിത്തിയോസിനെ ഒന്നാംപ്രതിയാക്കി 120 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 47 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം, കലാപശ്രമം തുടങ്ങി ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടി. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിക്ക് മുന്നില്‍ സഹനസമരവും 300 ഓളം യാക്കോബായക്കാര്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനാ യജ്ഞവും നടത്തി. ഇതിനിടയിലാണ് വ്യാഴാഴ്ച രാത്രി ഇരുവിഭാഗവും തമ്മില്‍ കല്ലേറും ഏറ്റുമുട്ടലുമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പള്ളിക്കകത്ത് ഉണ്ടായിരുന്ന യാക്കോബായ വിഭാഗക്കാരേയും നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: