മെല്‍ബണ്‍: ഓസ്ല്രേിയന്‍ മണ്ണില്‍ ടെസ്റ്റിലെ ചരിത്ര വിജയത്തിന് പിന്നാലെ ഏകദിനത്തിലും പുതുചരിത്രം രചിച്ച് വിരാട് കോഹ്ലിയും കൂട്ടരും. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്താണ് ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി അവിടെ ചെന്ന് ഏകദിന പരമ്പരയും സ്വന്തമാക്കിയത്.
ഓസ്ട്രേലിയയില്‍ ഇരുരാജ്യങ്ങളും മാത്രമടങ്ങിയ ഏകദിന പരമ്പര 2016ലാണ് ആദ്യമായി നടന്നത്. അന്ന് ആതിഥേയര്‍ 4-1ന് വിജയിച്ചു. അതിന് മുന്‍പ് നടന്നതെല്ലാം ത്രിരാഷ്ട്ര പരമ്പരകളായിരുന്നു.
ഇന്നലത്തെ വിജയത്തോടെ 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സിഡ്നിയില്‍ നടന്ന ആദ്യ മല്‍സരം തോറ്റ ഇന്ത്യ, അഡ്ലെയ്ഡിലും മെല്‍ബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്.
ഓസീസ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് നാലു പന്തുകള്‍ ബാക്കിനില്‍ക്കെ. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ക്ഷമാപൂര്‍വ്വം നിലയുറപ്പിച്ച മിസ്റ്റര്‍ കൂള്‍ മഹേന്ദ്രസിങ് ധോണി (87*), കേദാര്‍ ജാദവ് (61*) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തില്‍ ഗ്ലെന്‍ മാക്സ്വെല് വിട്ടുകളഞ്ഞ അവസരം മുതലാക്കിയ ധോണി ഒടുവില്‍ ടീമിനെ വിജയത്തിലേക്കും ചരിത്ര നേട്ടത്തിലേക്കും നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ വന്‍ സ്കോറില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് യുസ്വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് ഓസീസിന്റെ നടുവൊടിച്ചത്.
കഴിഞ്ഞ കളിയിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമാണ് ഇന്ത്യ കളത്തിലെത്തിയത്. മുഹമ്മദ് സിറാജിനു പകരം വിജയ് ശങ്കര്‍ അരങ്ങേറ്റം കുറിച്ചപ്പോള്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന അമ്പാട്ടി റായ്ഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലും ഇറങ്ങി. ഓസീസ് നിരയില്‍ ജാസണ്‍ ബെഹ്റെന്‍ഡ്രോഫിനു പകരം സ്റ്റാന്‍ലേക്കും സ്പിന്നര്‍ നഥാന്‍ ലയണിനു പകരം ആദം സാംപയും ടീമില്‍ ഇടംപിടിച്ചു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവിയുടെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച കാരി സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്കി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ ഭുവനേശ്വര്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചു. ഭുവിയുടെ മനോഹരമായ ഇന്‍സ്വിങ്ങറില്‍ 24 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഞ്ച് ഭുവിക്ക് മുന്നില്‍ കീഴടങ്ങിയത്. മൂന്നാം വിക്കറ്റില്‍ മാര്‍ഷ്-ഖവാജ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന കരകയറ്റി. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ ചാഹല്‍ ഈ കൂട്ടുകെട്ട് പിരിച്ചു. 54 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മാര്‍ഷിനെ ധോണി സ്റ്റമ്പ് ചെയ്തു. രണ്ട് പന്തിന്റെ ഇടവേളയ്ക്കുശേഷം 34 റണ്‍സെടുത്ത ഖവാജയെ ചഹല്‍ സ്വന്തം പന്തില്‍ പിടികൂടി. പിന്നാലെ എത്തിയ സ്റ്റോയിനിസ് (10), ഗ്ലെന്‍ മാക്സ്വെല് (19 പന്തില്‍ 26), ജേ റിച്ചാര്ഡ്സണ് (16), ആഡം സാംപ (8), സ്റ്റാന്‍ലേക്ക് (0) എന്നിവര്‍ക്കാര്‍ക്കും പിടിച്ചു നില്ക്കാന് സാധിച്ചില്ല. എന്നാല്‍ 59 റണ്‍സെടുത്ത ഹാന്‍ഡ്സ്കോംപിന്റെ ഇന്നിങ്സ് ഓസീസ് സ്കോര്‍ 200 കടത്തി. എട്ടാമനായി ഹാന്‍ഡ്സ്കോംപ് പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 219ലെത്തിയിരുന്നു. പീറ്റര്‍ സിഡില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ചഹലിന് പുറമെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശര്‍മ (9) നഷ്ടമായി. മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കി വന്ന പന്ത മിഡ് വിക്കറ്റിലൂടെ ബൗണ്ടറി അടിക്കാനുള്ള ശ്രമം പാളുകയായിരുന്നു. ബാറ്റില്‍ തട്ടി ഒന്നാം സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്റെ കൈകളിലേക്ക്. പിന്നാലെ ശിഖര്‍ ധവാനും (23) കൂടാരം കയറി. സ്റ്റോയിനിസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ധവാന് മടങ്ങിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന കോഹ്ലി-ധോണി സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവുരും 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കോഹ്ലിയെ റിച്ചാര്ഡ്സണ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് ധോണിയും കേദാര്‍ ജാദവും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ഓസീസ് ബൗളിങിനെ ക്ഷമാപൂര്‍വ്വം നേരിട്ട ഇരുവരും മോശം പന്തുകള്‍ അതിര്‍ത്തി കടത്തി സ്കോര്‍ മുന്നോട്ട് നീക്കി. അപരാജിതമായ നാലാം വിക്കറ്റില്‍ ധോണിയും ജാദവും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോണി 114 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 87ഉം കേദാര്‍ 57 പന്തില്‍ നിന്ന് 7 ബൗണ്ടറികളുമായി 61ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. യുസ്വേന്ദ്ര ചഹലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധസെഞ്ചുറി നേടിയ ധോണി മാന്‍ ഓഫ് ദി സീരീസുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: