സന്നിധാനം: ശബരിമലയില്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തെ വെല്ലുവിളിച്ച് ആചാരലംഘനത്തിന് ഇറങ്ങിത്തിരിച്ച പിണറായി വിജയന് സര്‍ക്കാര്‍ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെ യുവതികളുടെ വ്യാജ പട്ടിക നല്കി കബളിപ്പിച്ചു.
ശബരിമലയില്‍ 51 യുവതികള്‍ കയറി എന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയാകെ നുണകള്‍. പട്ടികയില്‍ ഉള്ളത് പുരുഷന്മാരും 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളും. ഫോണ്‍ നമ്പരുകള്‍ പലതും വ്യാജം. പിണറായി സര്‍ക്കാര്‍ ഒളിച്ച് കടത്തുകയും ആ വിവരം മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്ത ബിന്ദുവും കനകദുര്‍ഗയും പട്ടികയില്‍ ഇല്ല.
സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും നല്കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കവെയാണ് ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരും ഫോണ്‍ നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പട്ടികയിലെ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്.
പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്നാട് ചെന്നൈ തുണ്ടാളം, നെഹ്റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നതിന് നേരെയുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പരംജ്യോതി എന്നത് പുരുഷനെന്ന് തെളിഞ്ഞു. താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ പുരുഷന് എന്ന ഓപ്ഷന് തന്നെയാണ് നല്‍കിയിരുന്നതെന്നും പരംജ്യോതി ജന്മഭൂമിയോട് പറഞ്ഞു.
18-ാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു.
ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുസരിച്ച് ഇവര്‍ക്ക് പ്രായം 55. മുപ്പത്തൊമ്പതാം നമ്പരായി ചേര്‍ത്തിരിക്കുന്നത് പുഷ്പത്തെ. പട്ടികയില്‍ ഇവര്‍ക്കു വയസ്സ് 46. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 23ാം നമ്പര്‍ ചെന്നൈ സ്വദേശി ഷീലയ്ക്ക് സര്‍ക്കാരിന്റെ കണക്കില്‍ 48 ആണ് പ്രായം. എന്നാല്‍ ഷീലയ്ക്ക് 52 വയസ്സുണ്ടെന്നും വോട്ടേഴ്സ് കാര്‍ഡ് പമ്പയില്‍ കാണിച്ചതാണെന്നും പറഞ്ഞു.
31-ാം നമ്പര്‍ സരോജത്തിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ അറിയാനായത് 61 വയസ്സെന്നാണ്. പട്ടികയില്‍ ഇവര്‍ക്ക് 48 വയസ്സാണ്. 12-ാം നമ്പരില്‍ 48 വയസ്സെന്ന് രേഖപ്പെടുത്തിയ തമിഴ്നാട് സ്വദേശി ശാന്തിക്ക് 50 വയസ്സുണ്ടെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ പട്ടികയിലുള്ളവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവില്‍ ഇല്ല.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷന് രേഖകളാണ്. തമിഴ്നാട് സ്ദേശി 48 വയസ്സുള്ള സിങ്കാരി ശ്രീനിവാസന് ദര്‍ശനം നടത്തിയെന്ന് വെര്‍ച്വല്‍ ക്യൂ രേഖകള്‍ കാട്ടി സിപിഎം പാര്‍ട്ടി ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ വെര്‍ച്വല്‍ ക്യൂവിന്റെ പൊള്ളത്തരവും ആര്‍ക്കും എങ്ങനെയും രജിസ്റ്റര്‍ ചെയ്യാമെന്നും ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. മുഖ്യമന്ത്രി പൊതുപരിപാടിയില്‍ വെളിപ്പെടുത്തിയ ശ്രീലങ്കന്‍ സ്വദേശി ശശികലയുടെ ദര്‍ശനവും അന്ന് തന്നെ പൊളിഞ്ഞതാണ്. താന്‍ ദര്‍ശനം നടത്തിയില്ലെന്ന് ശശികല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ദൃശ്യങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: