ന്യൂദല്‍ഹി: ശബരിമല തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും നല്കിയ ഹര്ജികള്ക്കിടെ അത്യന്തം നാടകീയമായി സമര്‍പ്പിച്ച യുവതീപ്രവേശന പട്ടിക വ്യാജമെന്ന് തെളിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ നാണം കെട്ടു. തുടര്‍ന്ന് തലയൂരാന്‍ പഴി മുഴുവന്‍ അഭിഭാഷകരുടെ മേല്‍ കെട്ടിവച്ചു. അഭിഭാഷകരെ മുഖ്യമന്ത്രി ശാസിച്ചുവെന്ന വാര്‍ത്ത ഇങ്ങനെ മുഖം രക്ഷിക്കാന്‍ തട്ടിക്കൂട്ടിയതാണ്. സുപ്രീംകോടതിയില്‍ വ്യാജ രേഖകള്‍ നല്‍കിയതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസുകള്‍ വരുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതുവരെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കാണിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകനായ വിജയ് ഹന്‍സാരിക കോടതിയില്‍ പട്ടിക നല്‍കിയത്. പട്ടികയിലെ മുഴുവന്‍ പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് മാത്രമല്ല, ഇതില്‍ പുരുഷന്മാരുമുണ്ടെന്ന് പുറത്തായതോടെ പിണറായി സര്‍ക്കാരും സിപിഎം അഭിഭാഷകരും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരും നാണംകെട്ടു. ഫോണ്‍ നമ്പര്‍ അടങ്ങിയ പട്ടിക പുറത്തുവിട്ടെന്നു പറഞ്ഞ് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെയും സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകരുടെ കോര്‍ഡിനേഷന്റെ നേതാവിനെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശാസിച്ചെന്നാണ് വാര്‍ത്ത.
മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇതു കാണാന്‍ പോലും കോടതി തയാറായില്ല. അമ്പതോ അഞ്ഞൂറോ പേര് കയറുന്നത് തങ്ങളുടെ വിഷയമല്ലെന്ന കോടതി നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. 51 യുവതികള്‍ കയറിയെന്നത് സര്‍ക്കാരിന്റെ തെറ്റായ പ്രചാരണമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും ശബരിമല ആചാര സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. എം.ആര്. അഭിലാഷ് കോടതിയെ അറിയിക്കുകയും ചെയ്തു.
ബിന്ദുവിന്റേയും കനകദുര്‍ഗയുടെയും ഹര്‍ജി തള്ളുക കൂടി ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും നീക്കങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ട 51 പേരുടെ ഫോണ്‍ നമ്പറുകള്‍ അടങ്ങുന്ന മറ്റൊരു രേഖ അബദ്ധത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്ന് പുറത്തായതാണ് സര്‍ക്കാര്‍ നല്കിയ പട്ടിക വ്യാജമാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.
51 വിലാസവും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളും മാത്രം അടങ്ങിയ രേഖകള്‍ പിണറായി അനുകൂലിയായ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ ഉപയോഗിച്ച് പുറത്തുവിടാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനൊപ്പം ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പേപ്പര്‍ പുറത്തുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: