ന്യൂദല്‍ഹി: ശബരിമല തന്ത്രിയെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നീക്കം സുപ്രീംകോടതിയില്‍ തകര്‍ന്നു.
യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയകള്‍ ജാതിവിവേചനമാണെന്നും തന്ത്രിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ബിന്ദു അമ്മിണിയും കനകദുര്‍ഗയും നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.
തന്ത്രിക്കെതിരെ നടപടി വേണമെന്നും ശുദ്ധിക്രിയ നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതേയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി ഇരുവര്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. നിലവില്‍ സംരക്ഷണം കൊടുക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതു തുടരാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
തന്ത്രിക്കെതിരായ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കണമെന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കോടതി തള്ളി. ഹര്‍ജി തീര്‍പ്പാക്കി എണീക്കാന്‍ തുടങ്ങിയ ചീഫ് ജസ്റ്റിസ് ബെഞ്ചിനോട് പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ തന്ത്രിക്കെതിരായ പരാതിയും കേള്‍ക്കണമെന്ന ആവശ്യം ഇന്ദിരാ ജയ്സിങ് ഉന്നയിച്ചെങ്കിലും അതൊന്നും അനുവദിക്കില്ലെന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. തങ്ങള്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശബരിമല തന്ത്രിയെ ലക്ഷ്യമിട്ട് മുതിര്‍ന്ന അഭിഭാഷകരുടെ വലിയ നിരയെയാണ് ഇന്നലെ സുപ്രീംകോടതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരത്തിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഇന്ദിരാ ജയ്സിങ് ഹാജരായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയും ജയ്ദീപ് ഗുപ്തയും ജി. പ്രകാശും കോടതിയിലെത്തി. ദേവസ്വം ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് രാകേഷ് ദ്വിവേദിയും എത്തി. വി. ഗിരി ആയിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: