ന്യൂദല്‍ഹി: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സായ് (സ്പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടര്‍ ഉള്‍പ്പെടെ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തത് തെളിയിക്കുന്നത് കേന്ദ്രത്തിന്റെ ഇച്ഛാ ശക്തി. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാടാണ് അറസ്റ്റില്‍ എത്തിച്ചത്. ദല്‍ഹിയില്‍ ലോധി റോഡിലുള്ള സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അറസ്റ്റ്.
ഡയറക്ടര്‍ എസ്.കെ. ശര്‍മ, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യുഡി ക്ലര്‍ക്ക് വി.കെ. ശര്‍മ എന്നിവരാണ് അറസ്റ്റിലായ സായ് ഉദ്യോഗസ്ഥര്‍. സ്വകാര്യ കരാറുകാരന് മന്ദീപ് അഹൂജയും, അദ്ദേഹത്തിന്റെ ജോലിക്കാരന് യൂനുസും അറസ്റ്റിലായവരില്‍ പെടും.
ഉദ്യോഗസ്ഥരുടെ അഴിമതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെ അറിയിക്കുകയായിരുന്നുവെന്നും അഴിമതി രഹിത ഇന്ത്യയെന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്നും അറസ്റ്റിനെ പരാമര്‍ശിച്ച് കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. സായ് അധികൃതര്‍ നല്‍കേണ്ട 19 ലക്ഷം രൂപയുടെ ബില്ലുകള്‍ ഇപ്പോഴും മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍.
ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിന് പൂര്‍ണാനുമതി നല്‍കുകയായിരുന്നുവെന്ന് സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ പറഞ്ഞു. സായിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അതിനെതിരെയുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സായ് ആസ്ഥാനത്ത് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. തെരച്ചിലിനും ചോദ്യം ചെയ്യലിനുമൊടുവില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ഓഫീസ് സീല്‍ ചെയ്തു. തിരച്ചില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: