കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി സന്ധിയുണ്ടാക്കിയ ഹിന്ദുപാര്‍ലമെന്റ് കടലാസ് സംഘടന. വനിതാ മതിലിന്റെ സംഘാടക സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി. സുഗതന് സെക്രട്ടറിയായ ഹിന്ദു പാര്‍ലമെന്റ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള 108 സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ആണെന്നായിരുന്നു അവകാശവാദം. അംഗബലമുള്ള ഒരു സമുദായ സംഘടനപോലും അതിലില്ല. സംസ്ഥാന ഭാരവാഹികളോ, ജില്ലാ പ്രാദേശിക കമ്മിറ്റികളോ, ഓഫീസോ, വെബ്സൈറ്റോ ഫോണ്‍ നമ്പരോ ഒന്നും ഹിന്ദു പാര്‍ലമെന്റിന് ഇല്ല. ഹൈന്ദവ സംഘടനകളുടെ പിന്തുണ പിണറായി സര്‍ക്കാരിനുണ്ടെന്ന പ്രചാരണത്തിന്റെ മുന ഇതോടെ ഒടിഞ്ഞു.
ഒരു സമുദായ സംഘടനയുടെയും ഭാരവാഹിപോലും അല്ലാത്ത സി.പി. സുഗതന് ഹിന്ദു പാര്‍ലമെന്റിന്റെ സ്ഥിരം ജനറല്‍ സെക്രട്ടറിയായിരിക്കുന്നത് എങ്ങനെയെന്നും ചോദ്യമുണ്ട്. ഹിന്ദു പാര്‍ലമെന്റില്‍ ആകെയുള്ളത് സുഗതനും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും, ഫേസ്ബുക്ക് അക്കൗണ്ടും മാത്രം. വര്‍ഷങ്ങളായി സംഘടനയ്ക്കായി പണപ്പിരിവ് നടക്കുന്നുണ്ടെങ്കിലും ഇതിന്റെ കണക്കില്ല, ഓഡിറ്റിങ്ങുമില്ല.
ശബരിമല വിഷയത്തില്‍ ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തില്‍ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വനിതാമതിലിന്റെ ജോയിന്റ് കണ്‍വീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിര്‍ത്ത സുഗതന് ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചു. യോഗത്തില്‍ 173 സംഘടനകള്‍ പങ്കെടുത്തെന്നും അതില്‍ 97 സംഘടനകള്‍ ഹിന്ദു പാര്ലമെന്റിലേതാണെന്നുമായിരുന്നു അവകാശ വാദം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ ബദലായി സിപിഎം സ്പോണ്സര് ചെയ്ത് രൂപീകരിച്ച സംഘടനയായിരുന്നു ഹിന്ദുപാര്‍ലമെന്റ്. ബിഡിജെഎസ് രൂപീകരിച്ചതില്‍ വിഭ്രാന്തിപൂണ്ട സിപിഎം സി.പി. സുഗതനെക്കൊണ്ട് ഹിന്ദുപാര്ലമെന്റിന്റേതെന്ന പേരില്‍ ഒരു യോഗം 2018 മാര്‍ച്ച് 10ന് തിരുവനന്തപുരം വിജെടി ഹാളില്‍ വിളിച്ചുചേര്‍ത്തു. അതില്‍ പിണറായി വിജയനെ ഉദ്ഘാടകനാക്കി.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ഏജീസ് ഓഫീസില്‍ നിന്നും ശിക്ഷാനടപടിയെടുത്ത് പുറത്താക്കിയ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സിപിഎമ്മിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഏജീസ് ഓഫീസിലെ മുന്‍ജീവനക്കാരനായ സി.പി. സുഗതനെ സിപിഎമ്മുമായി അടുപ്പിച്ചത്. വനിതാമതില്‍ ലക്ഷ്യം കാണാതെ തകര്‍ന്നുവീണതോടെ ഹിന്ദു പാര്‍ലമെന്റിനെ സിപിഎം ഇനിയും ചുമക്കുമോ എന്നാണ് അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: