ന്യൂദല്‍ഹി: ഇന്ത്യക്ക് എന്നെങ്കിലും വീണ്ടും സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ ജസ്റ്റിസ് ഖന്നയ്ക്ക് ഒരു സ്മാരകം നിര്‍മ്മിക്കണം, അടിയന്തരാവസ്ഥക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗമായിരുന്നു ഇങ്ങനെ കുറിച്ചത്. ഇന്ദിരാഗാന്ധിക്ക് അനുകൂലമായി വിധി പ്രസ്താവിക്കാത്തതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച് ആര് ഖന്ന രാജിവെച്ചിറങ്ങിയ അതേ രണ്ടാം നമ്പര്‍ കോടതിയിലേക്ക് ഇന്നലെ അനന്തിരവന് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായി പ്രവേശിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി. ജസ്റ്റിസ് എച്ച് ആര് ഖന്നയുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുള്ള അതേ കോടതി മുറിയെ സാക്ഷിയാക്കിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റതും. 2024 അവസാനത്തോടെ ജസ്റ്റിസ് ഖന്നയെത്തേടി ചീഫ് ജസ്റ്റിസ് പദവിയും എത്തും.
എഡിഎം ജബല്‍പൂര്‍ കേസിലെ ഭിന്ന വിധിയുടെ പേരില്‍ സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് ഹമീദുള്ള ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഇന്ദിരാഗാന്ധി നിയമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച് ആര് ഖന്ന രാജി വെച്ചൊഴിഞ്ഞത്. സര്‍ക്കാരിന് എതിരെ വിധി പ്രസ്താവത്തിിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് പദവി നഷ്ടമായ ഇന്ത്യയുടെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏക സംഭവമായിരുന്നു. ജസ്റ്റിസ് ഖന്ന പിന്നീട് നിയമ കമ്മീഷന് ചെയര്‍മാനും കേന്ദ്ര നിയമമന്ത്രിയുമായെങ്കിലും ഇന്ദിരാഗാന്ധി നിഷേധിച്ചത് ചീഫ് ജസ്റ്റിസ് പദവിയായിരുന്നു.
പതിനാലാമത് ചീഫ് ജസ്റ്റിസായ എ.എന്‍ റേ വിരമിക്കുമ്പോള്‍ ചീഫ് ആവേണ്ടിയിരുന്ന ജസ്റ്റിസ് ഖന്നയെ മറികടന്ന് ജൂനിയറായ ബേഗിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ജസ്റ്റിസ് ഖന്ന രണ്ടാം നമ്പര്‍ കോടതിയില്‍ നിന്ന് രാജിവെച്ചിറങ്ങിയത്. അതേ കോടതി മുറിയിലേക്കാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്കൊപ്പം സുപ്രീംകോടതിയിലെ 28-ാമത് ജഡ്ജിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന കടന്നെത്തിയത്.
ദല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മുപ്പതോളം പേരുടെ സീനിയോരിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനം എന്നായിരുന്നു ദല്‍ഹി ബാര്‍ അസോസിയേഷന് നല്കിയ സ്വീകരണത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്. 2024 നവംബറില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസാകും. സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ജസ്റ്റിസ് എച്ച്. ആര് ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവി കൂടിയാണ് സുപ്രീംകോടതി കൊളീജിയം അനന്തിരവന് നല്‍കുന്നതെന്നും ശ്രദ്ധേയമായി. കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന ജഡ്സ്റ്റിസ് ദിനേശ് മഹേശ്വരിയും ഇന്നലെ സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: