ആലപ്പുഴ: പ്രളയത്തില്‍ നശിച്ച ഗ്രന്ഥശാലകള്‍ക്കും സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനം തിരിച്ചടിയാകുന്നു. കുട്ടനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ പോലും സാധിക്കാതെ ഭാരവാഹികള്‍ ബുദ്ധിമുട്ടുന്നു.
ഗ്രന്ഥശാലകള്‍ക്ക് കെട്ടിടങ്ങള്‍ തകര്‍ന്നതുമൂലം എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട് നല്കാന് റവന്യൂ അധികാരികള്‍ തയാറാകാത്തതാണ് പ്രതിസന്ധിയാകുന്നത്. ഗ്രന്ഥശാലകളുടെ കെട്ടിടം തകര്‍ന്നതിനാല്‍ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് മാത്രമാണ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്.
നഷ്ടപരിഹാരത്തുക നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളുടെ എഞ്ചിനീയര്മാര്ക്കാണെന്നാണ് വില്ലേജാഫീസര്‍മാര്‍ പറയുന്നത്. എന്നാല്‍ തുക നിശ്ചയിക്കേണ്ടത് വില്ലേജ് ഓഫീസര്‍മാരാണെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യം നിശ്ചയിക്കാനുള്ള മാനദണ്ഡമൊന്നും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും അതിനാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന റിപ്പോര്‍ട്ടു മാത്രമേ നല്‍കൂവെന്നും വില്ലേജാഫീസര്‍മാര്‍ പറയുന്നു. ഇതോടെ വെട്ടിലായത് ഗ്രന്ഥശാലാ പ്രവര്‍ത്തകരാണ്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനും അപേക്ഷ നല്കാന് ഇതിനാല്‍ കഴിയുന്നില്ല. കുട്ടനാട്ടില്‍ നാല്‍പ്പത് ഗ്രന്ഥശാലകള്‍ക്കാണ് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത്. ഇതില്‍ എട്ടു ഗ്രന്ഥശാലകള്‍ക്ക് കെട്ടിടം തകര്‍ന്നുവെന്ന സാക്ഷ്യപത്രം മാത്രമാണ് നല്‍കിയത്. മറ്റു ഗ്രന്ഥശാലകള്‍ക്ക് സാക്ഷ്യപത്രം നല്‍കാനും തയാറായിട്ടില്ല. ബഹുഭൂരിപക്ഷം ഗ്രന്ഥശാലകളുടെയും പുസ്തകങ്ങളും പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്.
ലൈബ്രറി കൗണ്‍സില്‍ വിവിധ ജില്ലകളില്‍ നിന്നും പുസ്തകം സമാഹരിച്ച് നല്‍കാനാണ് തീരുമാനമായിട്ടുള്ളത്. സര്‍ക്കാരിന്റെ ഒരു രൂപപോലും ഗ്രന്ഥശാലകള്‍ക്ക് ലഭ്യമാകാത്ത സാഹചര്യമാണ്. പ്രളയബാധിത മേഖലകളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതയും കാലതാമസവും ഗ്രന്ഥശാലകളെയും ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: