മെല്‍ബണ്‍: ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് ലോകറെക്കോഡ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ചഹലിന്റെ നേട്ടം. ഓസീസ് മണ്ണില്‍ നടന്ന ഏകദിനങ്ങളില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയാണ് ചഹല്‍ ലോക റെക്കോഡ് കരസ്ഥമാക്കിയത്. ചഹല്‍ മറികടന്നത് ഇന്നത്തെ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ പേരിലുള്ള റെക്കോഡും. ഇന്നലെ അവസാന ഏകദിനത്തില്‍ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുതാണ് ചഹലിന്റെ റെക്കോഡ് നേട്ടം. 1991-ല്‍ പെര്‍ത്തില്‍ 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് രവിശാസ്ത്രി റെക്കോഡ് സ്വന്തമാക്കിയിരുന്നത്.
മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പമെത്താനും ചാഹലിനായി. 2004-ല്‍ മെല്‍ബണില്‍ അജിത് അഗാര്‍ക്കറും ഇന്ത്യക്കായി 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട്.
ഇതിഹാസ സ്പിന്നര്‍ ഓസീസിന്റെ ഷെയ്ന്വോണിനുപോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഇന്ത്യയുടെ ഈ കൈക്കുഴ സ്പിന്നര്‍ നേടിയത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി ചാഹല്‍. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന് താഹിറാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ചാഹലിന്റെ കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ആദ്യ രണ്ട് ഏകദിനങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന ചാഹല്‍ കുല്‍ദീപ് യാദവിന് പകരമാണ് മൂന്നാം ഏകദിനത്തിനുള്ള ടീമിലെത്തിയത്. ഷോണ്‍ മാര്‍ഷിനെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ചാഹല്‍ ഉസ്മാന് ഖവാജ, മാര്‍ക്കസ് സ്റ്റോയിനസ്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, ജേ റിച്ചാര്ഡ്സണ്, ആദം സാംപ എന്നിവരെയും മടക്കിയാണ് വിക്കറ്റില്‍ ആറാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: