കൊച്ചി: അപ്രതീക്ഷിതമായെത്തിയ ആദ്ധ്യാത്മികാചാര്യന് ആചാര പ്രകാരമുള്ള വരവേല്‍പ്പ് നല്കി. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ മാധവ് നിവാസിലേക്ക് ഇന്നലെ രാവിലെയാണ് എത്തിയത്.
നൂറു വയസ്സെത്തിയ സ്വാമി പെരുമ്പടപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കെത്തിയതാണ്. ആലുവ അദ്വൈതാശ്രമത്തിലേക്കുള്ള തുടര്‍യാത്രയില്‍ മാധവ നിവാസിലേക്ക് വരികയായിരുന്നു. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. സാര്‍ (എം.എ. കൃഷ്ണന്) ഫലങ്ങള്‍ നല്കി പൊന്നാടയണിയിച്ച് സ്വീകരിച്ചു. കാര്യാലയത്തിന്റെ നടുമുറിയിലിരുന്ന് അദ്ദേഹം പലരോടും സംസാരിച്ചു, ഓര്‍മകള്‍ പങ്കുവെച്ചു. ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്, വ്യവസ്ഥാ പ്രമുഖ് കെ. വേണു, വിദ്യാഭ്യാസ വികസന കേന്ദ്രം ദക്ഷിണ ഭാരത സംയോജക് എ. വിനോദ്, കാര്യാലയ പ്രമുഖ് സി.സി. ശെല്വന് തുടങ്ങിയവരുമായി സംവദിച്ചു.
പൂര്‍വാശ്രമത്തിന്റെ ഏറ്റവും ആദ്യകാലം സ്വാമി പങ്കുവെച്ചു. ”അന്നൊരിക്കല്‍, ഗുരുദേവന് വീട്ടില്‍ വന്നപ്പോള്‍, അമ്മ എന്നെ പ്രസവിച്ചു കിടക്കുകയായിരുന്നു. എനിക്ക് മൂന്നു നാള് പ്രായം. ഗുരു പറഞ്ഞു, ഈ വീട്ടില്‍നിന്ന് ഒരാള്‍ ശിവഗിരിയിലേക്ക് വരും. പലരും അതാരായിരിക്കുമെന്ന് ചര്‍ച്ച ചെയ്തു. ആരുംപക്ഷേ അത് ഞാനായിരിക്കുമെന്ന് ആലോചിച്ചതേയില്ല,” പറഞ്ഞുകേട്ട സംഭവം സ്വാമി പറഞ്ഞു. ”കുട്ടിക്കാലത്ത് സാധാരണ കുട്ടികളെ പോലെയായിരുന്നു. പക്ഷേ, ആത്മീയ ജീവിതത്തിലെത്തുംമുമ്പേ സ്വയം അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് ഞാന്‍ രണ്ടു വട്ടം കന്യാകുമാരിമുതല്‍ ഹിമാലയംവരെ സഞ്ചരിച്ചു. രണ്ടു വര്‍ഷമെടുത്തു യാത്രയ്ക്ക്,” സ്വാമി തുടര്‍ന്നു.
ഗുരുവുമായുള്ള അനുഭവം എം.എ. സാര്‍ ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു. ”പണ്ട് യാത്രചെയ്ത വഴികള്‍, തങ്ങിയ സ്ഥലങ്ങള്‍ ഒക്കെ ഒന്നുകൂടി പോകണമെന്ന് തോന്നി. അങ്ങനെയാണ് ഇവിടേക്കും വന്നത്,” സ്വാമി പറഞ്ഞു. മാധവനിവാസില്നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ്, ആലുവ അദ്വൈതാശ്രമത്തിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: