മലപ്പുറം: ഹിന്ദുസമൂഹത്തോട് പരസ്യമായി മാപ്പുപറയാതെ ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന് ഭരത് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്.
കനകദുര്‍ഗയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് സിപിഎമ്മാണ്. സിപിഎം നേതാവും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തംഗവുമായ പത്മജയുടെ നേതൃത്വത്തിലുള്ള സംഘമാണ് കനകദുര്‍ഗയുടെ സംരക്ഷണം ഏറ്റെടുത്തത്. സിപിഎം നേതാക്കള്‍ കനകദുര്‍ഗയുടെ ഭര്‍ത്താവിനെ കണ്ടിരുന്നു. വീട്ടില്‍ പ്രവേശിപ്പിക്കണമെന്നും പ്രശ്നങ്ങളൊന്നുമുണ്ടാകാതെ ഞങ്ങള്‍ നോക്കിക്കോളാമെന്നുമാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞദിവസം അവളെ വീട്ടിലെത്തിച്ചതും സിപിഎമ്മുകാരാണ്. ഭര്‍ത്താവിന്റെ അമ്മ തല്ലിയെന്നും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും പറയുന്നത് പച്ചക്കള്ളമാണ്. അവള് വീടിനുള്ളില്‍ കയറി. ഇല്ലെങ്കില്‍ അവളുടെ ബാഗ് എങ്ങനെ വീടിനുള്ളില്‍ വന്നെന്നും ഭരത് ഭൂഷണ് ചോദിച്ചു. ശബരിമലയിലെ പ്രസാദവും മാലയും സാനിറ്ററി നാപ്കിനും ഒരുമിച്ച് ഒരു കവറിലിട്ടാണ് ബാഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത്.
2002ല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കനകദുര്‍ഗ ചികിത്സ നേടിയിരുന്നു. ആദ്യം മലകയറാന്‍ ശ്രമിച്ചപ്പോള്‍ തന്നെ കോട്ടയം എസ്പി ഹരിശങ്കറിനെ വിവരങ്ങള്‍ അറിയിച്ചു. സിപിഎമ്മിന്റെ വാശി നടപ്പാക്കാന്‍ ഹരിശങ്കര്‍ തങ്ങളെ ചതിക്കുകയായിരുന്നു. എസ്പിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ അടുത്തദിവസം പുറത്തുവിടുമെന്നും ഭരത് ഭൂഷണ് പറഞ്ഞു.
സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ കനകദുര്‍ഗക്കും ബിന്ദുവിനും എവിടെ നിന്ന് പണം ലഭിച്ചെന്ന് അന്വേഷിക്കണം. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരാണ് ഇവര്‍ക്കുവേണ്ടി ഹാജരായത്. സഹോദരിയുടെ സാമ്പത്തികനില തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. കനകദുര്‍ഗയുമായി പാര്‍ട്ടിക്കുള്ള ബന്ധം സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: