കോട്ടയം: പി.സി. ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെ കൂട്ടുപിടിച്ച് യുഡിഎഫില്‍ കടന്നുകൂടാമെന്ന പി.സി. ജോര്‍ജ്ജിന്റെ നീക്കമാണ് മാണി വിഭാഗം മുസ്ലീം ലീഗിനെ കൂട്ടുപിടിച്ച് തകര്‍ത്തത്.
കെ.എം. മാണിയോട് എതിര്‍പ്പുള്ള കോണ്‍ഗ്രസിലെ ചില നേതാക്കളാണ് പി.സി. ജോര്‍ജ്ജിനെ യുഡിഎഫില്‍ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ നീക്കം മുന്നില്‍ കണ്ടാണ് മാണി ഗ്രൂപ്പ് എതിര്‍പ്പുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം സംസ്ഥാന ഘടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് കാട്ടി പി.സി. ജോര്‍ജ്ജ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത് നല്‍കിയത്. ഈ കത്ത് കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷത്തെ യുഡിഎഫില്‍ പങ്കെടുപ്പിക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ചപോലും വേണ്ടെന്ന നിലപാടാണ് മാണിഗ്രൂപ്പും മുസ്ലീം ലീഗും സ്വീകരിച്ചത്. എതിര്‍പ്പ് ശക്തമാകുമെന്ന് മനസ്സിലായതോടെയാണ് ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത്.
നീക്കം പാളിയതോടെ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മാത്രമാണ് പി.സി. ജോര്‍ജ്ജിന്റെ കത്തിലുള്ളതെന്ന് വിശദീകരണം നല്കി രമേശ് ചെന്നിത്തലയും ബെന്നി ബെഹന്നാനും ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിനെ വെറുപ്പിച്ചൊരു തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.
ജനപക്ഷത്തെ മുന്നണിയില്‍ എടുത്താല്‍ പൂഞ്ഞാര്‍ സീറ്റ് നഷ്ടമാകുമെന്ന് മാണി വിഭാഗത്തിന് അറിയാം. യുഡിഎഫില്‍ എത്തിയാല്‍ പി.സി. ജോര്‍ജ്ജ് വിജയിച്ച സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സാധിക്കില്ല. സിപിഎമ്മുമായി പൂഞ്ഞാറില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്ത നിലയില്‍ വളര്‍ന്നതോടെ എല്‍ഡിഎഫ് പ്രവേശനവും ജോര്‍ജ്ജിന് ഇനി സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: