ന്യൂദല്‍ഹി: സുപ്രീം കോടതി തൂക്കിലേറ്റിയ ഭീകരരെ പിന്തുണയ്ക്കുകയും രാജ്യത്തെ വെട്ടിമുറിക്കുമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പൊതുസ്ഥലത്ത്വച്ച് ഇത്തരക്കാരെ പിന്തുണയ്ക്കാനും അതേ മുദ്രാവാക്യം വിളിക്കാനും രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ധൈര്യമുണ്ടോയെന്നും അവര്‍ വെല്ലുവിളിച്ചു. ജെഎന്‍യുവില്‍ മുസ്ലിം ഭീകരന് അഫ്സല് ഗുരുവിന് അനുസ്മരണം സംഘടിപ്പിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അടുത്തിടെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
2016ല്‍ നടന്ന സംഭവത്തില്‍ പോലീസ് നടപടിയുണ്ടായപ്പോള്‍ ജെഎന്‍യു സന്ദര്‍ശിച്ച് രാഹുല്‍ കുറ്റവാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചിട്ടില്ല. ചെറിയ സംഭവങ്ങള്‍ക്ക് പോലും സര്‍ക്കാരിനെതിരെ ‘ആഞ്ഞടിക്കുന്ന’ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടും വിഷയത്തില്‍ മൗനത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യദ്രോഹ കേസില്‍ ഉള്‍പ്പെട്ടവരെ പിന്തുണയ്ക്കുന്നത് തിരിച്ചടിയാകുമെന്ന ഉപദേശകരുടെ അഭിപ്രായം മാനിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിശ്ശബ്ദത. കോണ്‍ഗ്രസ്സും ആര്‍ജെഡിയും ഉള്‍പ്പെട്ട ബിഹാറിലെ സഖ്യത്തില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ സിപിഐ താല്പര്യമെടുത്തിരുന്നു. എന്നാല്‍ ആര്‍ജെഡി ഇതിന് തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഏറെ നാളത്തെ ഗൂഢാലോചനയുടെ ഫലമായാണ് ജെഎന്‍യുവില്‍ രാജ്യദ്രോഹ പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും പ്രതികളുമായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരസ്പരം അറിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
ഫോണുകളിലൂടെയും ഇ മെയിലുകളിലൂടെയും ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ എബിവിപിയാണ് മുദ്രാവാക്യം വിളിച്ചതെന്ന വാദവുമായി സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ രംഗത്തു വന്നിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പുറത്തു പോയി മറ്റു പാര്‍ട്ടികളിലും സംഘടനകളിലും ചേര്‍ന്ന രണ്ടുപേരാണ് ഈ വാദവുവമായി വന്നിരിക്കുന്നത്. പുതിയ വാദം ഉന്നയിച്ച് വീണ്ടും കേസ് നീട്ടിക്കൊണ്ടുപോകുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: