ന്യൂദല്‍ഹി : മുനമ്പം വഴി ഇരുനൂറോളം പേര് ആസ്ട്രേലിയയേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. മനുഷ്യക്കടത്തുകേസില്‍ പ്രതികളായ ദീപക്, പ്രഭു എന്നിവരെ ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്കിയ മോഴിയിലാണ് ഇരുനൂറോളം പേരെ കടത്തിയിട്ടുണ്ടന്ന് അറിയിച്ചത്.
ആസ്ട്രേലിയയിലേക്ക് കടക്കുന്നതിന് ഒരാള്‍ ഒന്നരലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ആറുകോടിയോളം രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ബോട്ടില്‍ കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദല്‍ഹി അംബേദ്കര്‍ കോളനിയിലേക്ക് ഇവര്‍ തിരികെ പോരുകയായിരുന്നു. മുനമ്പം, കൊടുങ്ങല്ലൂര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. അറസ്റ്റിലായ ദീപക്കിനേയും, പ്രഭുവിനേയും വിശദമായ അന്വേഷണങ്ങള്‍ക്ക് കേരളത്തില്‍ എത്തിക്കും.
മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തെ പറവൂര്‍ മാല്യങ്കര ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര തിരിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ബോട്ട് ജെട്ടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് പതിമൂന്നും, മുനമ്പത്തു നിന്ന് ആറും ബാഗുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെടുത്തിരുന്നു. ഇതിനുള്ളില്‍ നിന്ന് ഉണക്കിയ പഴം, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, വിമാന ടിക്കറ്റുകള്‍, തുടങ്ങിയവ ലഭിച്ചതോടെയാണ് മനുഷ്യക്കടത്തിന്റെ ചുരുള്‍ അഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: