തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയത് സര്‍ക്കാര്‍ പട്ടികയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമര്‍. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിന് ഇല്ലെന്നും പത്മകുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പട്ടിക നല്‍കിയത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങളൊന്നുമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ദേവസ്വം മന്ത്രിയും അറിയിച്ചു. അതിനിടെ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷന്മാരും ഉള്‍പ്പെട്ടത് വലിയ നാണക്കേടായി മാറി.
പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: