ന്യൂദല്‍ഹി : ഐആര്‍ടിസി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റി. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിയത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടുകേസുകളിലാണ് ലാലു ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
ലാലു കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ റാഞ്ചിയിലേയും, പുരിയിലേയും ഹോട്ടലുകളുടെ നടത്തിപ്പ് കരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനിക്ക് നിയമ വിരുദ്ധമായി നല്കി. അതിന് പ്രതിഫലമായി വന്‍ വിലയുള്ള മൂന്നേക്കര്‍ ഭൂമി കൈപ്പറ്റിയെന്നതാണ് ലാലുവിനെതിരായ ആരോപണം.
ശനിയാഴ്ച വരെ ലാലുവിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതാണ്. ഐആര്‍ടിസി അഴിമതിക്കേസില്‍ നേരത്തെ ലാലുവിന്റെ ഭാര്യ റാബറി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പട്യാലക്കോടതി ഇത് ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: