കൊച്ചി : എന്‍ഡോസള്‍ഫാന്‍ പീഡിതരെ മുഖ്യമന്ത്രി പുറംകാല് കൊണ്ട് തൊഴിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പരാതികള്‍ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.
ദുരിത ബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നു മാസത്തിനകം ധനസഹായം നല്കാന് ഉത്തരവിട്ടിരുന്നതാണ്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 6212 ദുരിതര്‍ക്ക് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ പിന്നീട് ഇത് 4182 ആയും 2011ല്‍ ഇത് 1318 ആയും കഴിഞ്ഞ വര്‍ഷം 303 ആയും ഇത് വെട്ടിക്കുറച്ചു. ഇത്തരത്തില്‍ 3457 പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
എന്‍ഡോസള്‍ഫാന്‍ കമ്പനി അധികൃതരുടെ ഒത്താശയോടെയാണ് ഈ നീക്കം. സംഭവം പൊതുജനങ്ങള്‍ക്കു മുമ്പാകെ നിസ്സാരവത്കരിച്ച് കാണിക്കുന്നതിനായി വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദയാബായ് ആരോപിച്ചു.
കിണറ്റില്‍ ഇട്ടുമൂടിയ എന്‍ഡോസള്‍ഫാന്‍ പരിശോധിക്കാനും അവ പൂര്‍ണ്ണമായി നശിപ്പിക്കുന്നതിനും ഉന്നത അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു വിധത്തിലുമുള്ള നടപടികളും ഉണ്ടായിട്ടില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ജില്ലയില്‍ തന്നെ നടപ്പിലാക്കാനും, ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ലെന്നും ദയാബായ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: