കോഴിക്കോട്: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന റിവ്യൂ, റിട്ട് പെറ്റീഷനുകളെ സ്വാധീനിക്കാനുള്ള ആസൂത്രിത അട്ടിമറിയുടെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്‍ടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തകര്‍ക്കാനും യുവതീപ്രവേശനം സാധ്യമാക്കാനും പിണറായി വിജയന് നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി മുമ്പാകെയുള്ള പുനഃപരിശോധനാ ഹരജികളെ സ്വാധീനിക്കാനാണ് നാണംകെട്ട ഈ നീക്കം നടത്തിയത്. പുരുഷന്മാരെ കൂടി സ്ത്രീകളാക്കി സുപ്രീംകോടതി മുമ്പാകെ പട്ടിക സമര്‍പ്പിച്ച ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം.
നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ലജ്ജാകരമായ നീക്കമാണ് നടന്നത്. 51 വെട്ടുകൊണ്ട് എതിരാളിയെ ഇല്ലാതാക്കിയ സിപിഎമ്മിന് 51നോടുള്ള പ്രേമം അവസാനിച്ചിട്ടില്ലെന്നാണ് 51 യുവതികളുടെ വ്യാജ ലിസ്റ്റ് സമര്‍പ്പിച്ചതിലൂടെ തെളിയുന്നത്. വെര്‍ച്വല്‍ ക്യൂ രേഖകളില്‍ തിരിമറി നടത്തിയ പിണറായി വിജയനില്‍ നിന്ന് കേരളത്തിന് ഒരു നീതിയും ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: