മക്കളേ,
ചിലര്‍ ഈശ്വരനെ നിരാകാരനായി, നിര്‍ഗുണനായി ഉപാസിക്കുന്നു. മറ്റുചിലര്‍ സഗുണനായും സാകാരനായും ആരാധിക്കുന്നു. ലക്ഷ്യം മനസ്സിനെ ഈശ്വരസ്മരണയില് നിര്‍ത്തുക എന്നതാണ്. മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. ഒരു നിമിഷത്തേക്കുപോലും ഏകാഗ്രമാകാതെ അലഞ്ഞുതിരിയുന്ന മനസ്സിനെ ബാഹ്യ ഉപാധികളൊന്നും കൂടാതെതന്നെ ഈശ്വരനില്‍ നിര്‍ത്താനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണു മാനസപൂജ.
ഏതൊന്നിനെക്കുറിച്ചു ചിന്തിക്കുന്നുവോ അതുമായി താദാത്മ്യം പ്രാപിക്കുവാനുള്ള ഒരു കഴിവ് മനസ്സിനുണ്ട്. ഒരു യുവാവ് ഓഫീസില്‍ പോകുന്ന വഴിക്ക് തന്റെ കാമുകിയെ ഓര്‍ക്കുകയാണ്. അവള് ഇപ്പോള്‍ കോളേജില്‍ പോകുകയായിരിക്കും, അല്ലെങ്കില്‍ ബസ് കാത്ത് നില്ക്കുകയായിരിക്കും. ബസ്സില്‍ കയറി കൂട്ടുകാരോടൊക്കെ സംസാരിക്കുകയായിരിക്കും, ബസ്സില്‍നിന്ന് ഇറങ്ങി, കൂട്ടുകാരിയെ നോക്കി ഇങ്ങനെ ചിരിക്കും, എന്നൊക്കെ ചിന്തിക്കുകയാണ്. അവള് പുസ്തകം ഇങ്ങനെ ആയിരിക്കും പിടിച്ചിരിക്കുന്നത് എന്നു ചിന്തിച്ച് അയാളറിയാതെ തന്റെ ബ്രീഫ്കേസ് എടുത്ത് പുസ്തകം പോലെ കയ്യില്‍ പിടിച്ചു. അതും പിടിച്ചുകൊണ്ട് അവള് നടക്കുന്നതുപോലെ നടക്കാന്‍ തുടങ്ങി. അതെല്ലാമോര്‍ത്ത് പൊട്ടിപൊട്ടി ചിരിച്ചു.
കൂട്ടുകാര്‍ ചോദിച്ചു ”എന്താടാ നീ പൊട്ടിച്ചിരിക്കുന്നത്?” അപ്പോഴാണ് അയാള്‍ക്ക് സ്ഥലകാലബോധമുണ്ടായത്. കാമുകിയെപ്പറ്റി ചിന്തിച്ച് അയാള്‍ സ്വയം കാമുകിയായി. തന്നെത്തന്നെ മറന്നു. താന്‍ എവിടെയാണെന്നുള്ള കാര്യംപോലും മറന്നു. ഈ യുവാവിനെപ്പോലെ നമ്മുടെ ഭാവന, നല്ല വഴിക്കുപോകാം, ചീത്ത വഴിക്കുംപോകാം. ചിലര്‍ ശത്രുവിനോടുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ മേശമേല്‍ ഇടിക്കും, അട്ടഹസിക്കും, ”അവനെ കാണട്ടെ, കൊല്ലും ഞാന്‍”. ശത്രുവിനുള്ള ഇടിയാണ് മേശയില്‍ ഇടിച്ചത്. ഇതാണു ഭാവനയുടെ ശക്തി. ഭാവനയുടെ സഹായത്തോടെ മനസ്സിനെ നമ്മളുദ്ദേശിക്കുന്ന ദിശയിലേക്ക് ഒഴുക്കിവിടാന്‍ സാധിക്കുമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മനസ്സിന്റെ ഈ കഴിവാണ് മാനസപൂജയില്‍ ഉപയോഗപ്പെടുത്തുന്നത്.
ബാഹ്യപൂജയെക്കാള് മാനസപൂജയില്‍ എളുപ്പം ഏകാഗ്രത കിട്ടും. മാനസപൂജ ചെയ്യുമ്പോള്‍ ആദ്യം ഇഷ്ടദേവത നമ്മുടെ മുന്നില്‍ ഒരു സിംഹാസനത്തില്‍ ഇരിക്കുന്നതായി സങ്കല്പ്പിക്കണം. ഒരു അമ്മ കുഞ്ഞിനെ കുളിപ്പിച്ച് മുടിചീകി തല തുവര്‍ത്തി വസ്ത്രങ്ങളണിയിച്ച്, കണ്ണെഴുതി, പൊട്ടു തൊട്ട് സ്കൂളിലേക്കയയ്ക്കാന്‍ തയ്യാറാക്കുന്നതുപോലെ ഇഷ്ടദേവതയെ സകല ഉപചാരങ്ങളോടെയും പൂജിക്കുന്നതായി ഭാവന ചെയ്യണം. ക്ഷേത്രത്തില്‍ പൂജാരി വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നതുപോലെ, ഇഷ്ടദേവതയുടെ മൂര്‍ത്തിയെ വെള്ളമൊഴിച്ച് അഭിഷേകം ചെയ്യണം. പിന്നെ, പാല്, തൈര്, വെണ്ണ, നെയ്യ്, പനിനീര് എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്നതായി ഭാവന ചെയ്യണം.
അഭിഷേകം ചെയ്യുമ്പോള്‍ ഇഷ്ടദേവതയുടെ ഓരോ അവയവത്തിലും തട്ടിത്തട്ടി വെള്ളം താഴേയ്ക്കു വീഴുന്നതായി കാണണം. അപ്പോഴെല്ലാം നാമം ജപിച്ച് ആ രൂപം ഭാവന ചെയ്യണം. അഭിഷേകം കഴിഞ്ഞ് ഇഷ്ടദേവതയുടെ ശരീരം ഒരു തുണികൊണ്ടു തുടയ്ക്കണം. പിന്നീട് നല്ല പട്ടുവസ്ത്രം ചുറ്റിക്കൊടുക്കുന്നതായി ഭാവന ചെയ്യണം. തിരുനെറ്റിയില്‍ പൊട്ടു തൊടുവിക്കണം. ഇഷ്ടദേവതയുടെ കഴുത്തിലും കൈയിലും ആഭരണങ്ങള്‍ അണിയിക്കണം. പാദങ്ങളില്‍ പാദസരം അണിയിക്കണം. മാലചാര്‍ത്തി ആ സൗന്ദര്യം നോക്കിക്കണ്ട് ആസ്വദിക്കണം. മനസ്സാകുന്ന പുഷ്പത്തിന്റെ ഓരോ ദളം അടര്‍ത്തി അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവനചെയ്യണം.
അല്ലെങ്കില്‍ നമ്മുടെ വാസനകള്‍, അവിടുത്തെ മുന്നില്‍ ജ്വലിക്കുന്ന ഹോമാഗ്നിയില്‍ ഹോമിക്കുന്നതായി സങ്കല്പിക്കണം. അര്‍ച്ചന ചെയ്തശേഷം അവിടുത്തേക്കു പ്രേമമാകുന്ന പായസം നിവേദിക്കണം. പിന്നീട് ആരതിയുഴിയുന്നതായി ഭാവന ചെയ്യണം. ആ സമയം അഗ്നിയുടെ വെളിച്ചത്തില്‍ ഇഷ്ടമൂര്‍ത്തിയുടെ ഓരോ അവയവവും വെട്ടിത്തിളങ്ങുന്നതു കാണണം. അവസാനം എഴുന്നേറ്റ് അവിടുത്തെ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിക്കണം.
പൂജയും ഉപചാരങ്ങളും ഗംഭീരമായോ എന്നല്ല ഭഗവാന് നോക്കുന്നതു്, പ്രേമവും സമര്‍പ്പണവുമുള്ള ഒരു മനസ്സാണ് അവിടുന്ന് ഇച്ഛിക്കുന്നത്. അതുകൊണ്ട് തന്നെ ഭഗവാന് തൃപ്തിപ്പെടും.
ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു പൂജാരി അനേകതരം പൂക്കളും വിവിധതരം സാമഗ്രികളും കൊണ്ടു ഭഗവാനെ അര്‍ച്ചിച്ചു. എന്നിട്ടു ചോദിച്ചു, ”ഭഗവാനേ, അവിടുത്തേക്കു തൃപ്തിയായോ? ഇനിയെന്തെങ്കിലും അര്ച്ചിക്കേണ്ടതായുണ്ടോ?” താന്‍ ഏതോ വലിയ കാര്യം ചെയ്തു, താനെല്ലാം ഭഗവാനു നല്കി എന്ന അഹങ്കാരം ആ പൂജാരിക്കുണ്ടായിരുന്നു. അപ്പോള്‍ ഭഗവാന് പറഞ്ഞു, ”ഇല്ല, ഇനി ഒരു പുഷ്പം കൂടി അര്ച്ചിക്കാനുണ്ട്”. ”അതെന്തു പുഷ്പം?”പൂജാരി ചോദിച്ചു, ”അതു മാനസപുഷ്പമാണ്”, ഭഗവാന് പറഞ്ഞു. ”ഭഗവാനേ, അതെവിടെക്കിട്ടും?”പൂജാരി ചോദിച്ചു. ”അത് നിന്റെ തൊട്ടടുത്തുതന്നെയുണ്ട്”. പൂജാരി മാനസപുഷ്പം തേടി നടന്നു. എത്ര അലഞ്ഞിട്ടും കിട്ടിയില്ല. ഒടുവില്‍ അയാള്‍ നിരാശനായി ദുഃഖത്തോടെ ഭഗവാന്റെ പാദത്തില്‍വീണു പറഞ്ഞു, ”ഭഗവാനേ, എങ്ങുനിന്നും മാനസപുഷ്പം
കിട്ടിയില്ല. എന്റെ ഹൃദയമേ തരാനുള്ളൂ. അതുകൊണ്ടു തൃപ്തിപ്പെടണേ.”അപ്പോള്‍ ഭഗവാന് പറഞ്ഞു, ”ഇതുതന്നെയാണു ഞാന്‍ പറഞ്ഞ മാനസ പുഷ്പം. നിഷ്കളങ്കതയുടെയും പ്രേമത്തിന്റെയും പുഷ്പമാണ് എനിക്ക് ഏറ്റവും പ്രിയമായത്. അല്ലാതെ കോടിക്കണക്കിനു രൂപ മുടക്കി നൂറുജന്മം പൂജചെയ്താലും എന്റെ സാമീപ്യം ഒരു നിമിഷം പോലും നിനക്കു കിട്ടുകയില്ല. നിന്റെ നിഷ്കളങ്കമായ മനസ്സാണ് എനിക്കാവശ്യം. നിന്റെ പൂജയോ സ്വത്തോ ഒന്നും എനിക്കാവശ്യമില്ല. ഈ ഒരു സമര്‍പ്പണഭാവമാണ് എനിക്കു നിന്നിലേക്കു വരാനുള്ള പാലം.”
വലിയ വിഭവങ്ങള്‍ കൊണ്ടു ഭഗവാനെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല. വിഭവങ്ങള്‍ കുറവായാലും പൂജയ്ക്കുപിന്നിലെ ഏകാഗ്രതയും ഭക്തിയുമാണു ഭഗവാന് നോക്കുന്നത്. ഭക്തിയും വിനയവും നിറഞ്ഞ നിഷ്കളങ്കമായ ഹൃദയത്തെയാണു ഭഗവാന് അര്‍ച്ചിക്കേണ്ടത്. പൂജയുടെയും മറ്റെല്ലാ ആധ്യാത്മിക സാധനകളുടെയും ലക്ഷ്യം മനസ്സിനെ ഭഗവാനില്‍ ഏകാഗ്രമാക്കുക എന്നതാണ്. മാനസപൂജയിലൂടെ അനായാസം അതു സാധ്യമാകും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: