തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലുണ്ടായത് സത്യത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. സര്‍ക്കാരിന്റെ ദുരുദ്ദേശം ദയനീയമായി പരാജയപ്പെട്ടു. ശബരിമല കേസിന്റെ ഭാവിയുടെ സൂചനയാണിത്, ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാലു കാര്യങ്ങളാണ് സുപ്രീംകോടതിയോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്്. അതില്‍ മൂന്നും കോടതി തള്ളി. സുപ്രീംകോടതി വിധി പ്രകാരം എത്തുന്ന എല്ലാവര്ക്കും സംരക്ഷണം നല്‍കണം, യുവതികള്‍ എത്തിയാല്‍ ശുദ്ധികര്‍മം പാടില്ലന്ന് ഉത്തരവിടണം, ശുദ്ധികര്‍മം നടത്തിയ തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യമായി പറയണം. എന്നിവ തള്ളി. പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണിത്. രണ്ട് യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്്. ജീവനു സംരക്ഷണം ചോദിച്ചാല്‍ ഏതു കോടതിയും നല്കുന്ന ഒന്നു മാത്രമാണത്.
സുപ്രീംകോടതി ഉത്തരവ് നിര്‍ദ്ദേശമാക്കി ലഭിക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കിയത്. യുവതികള്‍ക്കായി ഹാജരായ വക്കീലിനുള്ള ഫീസ് കൊടുത്തതു പോലും സര്‍ക്കാരാണ്, ശ്രീധരന്‍പിള്ള ആരോപിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അപകടകരമായ രീതിയില്‍ കേരളം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം പേര്‍ക്കെതിരെയാണ് വധശ്രമത്തിന് 301-ാം വകുപ്പ് ചുമത്തി കേസെടുത്തത്. കല്ലെറിഞ്ഞതിനും മറ്റും 307-ാം വകുപ്പു ചുമത്തുന്നത് ദുരുപയോഗം ചെയ്യലാണ്.
തൃശൂരിലെ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് അംഗീകരിക്കാനാവില്ല. വിശ്വാസികളെ പിണറായി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണിത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചെയ്ത പാപത്തിന്റെ ഫലം കൂടിയാണിത്. അവിടെ ഇടതുമുന്നണിക്ക് സഭ പരസ്യമായി പിന്തുണ നല്‍കിയിരുന്നു.
വനിതാ മതിലില്‍ സഭ പങ്കെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം. ബിഷപ്പിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സഭയക്ക് പിണറായിയുടേയോ സിപിഎമ്മിന്റേയൊ കാലു പിടിക്കേണ്ട സാഹചര്യമാണ്, ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: