ചിറ്റാരിപറമ്പ് (കണ്ണൂര്‍): കണ്ണവത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ ഒന്നാം ബലിദാന വാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് സംസാരിച്ചു. മതഭീകരവാദവും രാഷ്ട്രീയ ഭീകരവാദവും ചേര്‍ന്ന് കേരളത്തെ രാഷ്ട്രവിരുദ്ധ ശക്തികളുടെ താവളമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക മതഭീകരവാദം ആശയത്തെ ആയുധം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഭാരതത്തിന്റെ വിശാലമായ മാനവികത ഉള്‍കൊള്ളാന്‍ കരുത്തില്ലാതിരുന്ന ഇവര്‍ മത സംഘര്‍ഷത്തിലൂടെ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായാണ് അശ്വനി കുമാറും സച്ചിന് ഗോപാലും ശ്യാമപ്രസാദുമെല്ലാം ബലിദാനികളായത്.
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മതഭീകരവാദം ഇല്ലായ്മ ചെയ്യാന്‍ കമ്യൂണിസത്തിന് സാധിക്കില്ലെന്നും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയതിന് കാരണമെന്നും വി. മഹേഷ് പറഞ്ഞു.
കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് സഹകാര്യവാഹ് എം. തമ്പാന്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കെ.ബി. പ്രജില്‍, എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് ജി, സംസ്ഥാന സെക്രട്ടറി മനു പ്രസാദ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ. രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ശ്യാമപ്രസാദിന്റെ കണ്ണവത്തെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: