കോട്ടയം: വിദ്യാര്‍ത്ഥിനിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പീഡനം ചെറുത്തപ്പോള്‍ കൊന്നെന്നാണ് സൂചന. വിദ്യാര്‍ത്ഥിനിയെ അരീപ്പറമ്പ് കളപ്പുരയ്ക്കലെ സ്വകാര്യ ഇഷ്ടിക കമ്പനിക്ക് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമ്പനിക്കാവശ്യമായി ഇറക്കിയ പാറപ്പൊടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
പിടിയിലായ മാലം സ്വദേശി അജേഷ് (46) ഈ സ്ഥാപനത്തിലെ ഡ്രൈവറാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടത്. ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് അജേഷ് താമസിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പ് വീട്ടുകാര്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
അജേഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ച് കൊടുക്കുകയും ചെയ്തു. അയാള്‍ കാണിച്ച സ്ഥലത്തെ പാറപ്പൊടി നീക്കം ചെയ്തപ്പോള്‍ മൃതദേഹം കിട്ടി. സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
രണ്ട് വിവാഹം കഴിച്ചിട്ടുള്ള അജേഷിന് ആദ്യഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു സ്ത്രീയെയും കൂട്ടി അയര്‍ക്കുന്നം പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അജേഷ് ചെന്നിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അനുമതി നല്‍കിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: