പത്തനംതിട്ട: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പന്തളരാജകുമാരന്റെ മണ്ണില്‍ ജീവത്യാഗം ചെയ്തത് രണ്ട് അയ്യപ്പഭക്തര്‍. ശബരിമല സംരക്ഷണ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പോലീസിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനിടെയാണ് രണ്ടു പേര്‍ക്കും ജീവന് ഹോമിക്കേണ്ടി വന്നത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച് ഒരാളെ സിപിഎം അക്രമികള്‍ എറിഞ്ഞ് കൊന്നപ്പോള്‍ രണ്ടാമത്തെയാളുടെ മൃതദേഹം നിലയ്ക്കലിലെ പോലീസ് നടപടിക്കിടെ ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
ആചാര ലംഘനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടിന് പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന് (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനടക്കം നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രകടനം സിപിഎം ഏരിയാ കമ്മറ്റി ഓഫീസിനു മുന്നിലെത്തിയപ്പോള്‍ രണ്ടാം നിലയിലുള്ള ഓഫീസില്‍ നിന്ന് വലിയ കരിങ്കല്ലുകളും കോണ്‍ക്രീറ്റ് കട്ടകളും സോഡാ കുപ്പിയും വലിച്ചെറിയുകയായിരുന്നു. ഏറുകൊണ്ട് തലച്ചോര്‍ തകര്‍ന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രന് ഉണ്ണിത്താനെ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി പത്തു മണിയോടെ മരിച്ചു. ഇതിനിടെ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം കാരണമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഭക്തനെ അവഹേളിക്കുകയും ചെയ്തു.
തുലാമാസ പൂജയ്ക്ക് നടതുറന്നപ്പാള് നിലയ്ക്കലിലുണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ അയ്യപ്പഭക്തന് പന്തളം മുളമ്പുഴ ശരത്ഭവനില് ശിവദാസന്‍ ആചാരി(60)യുടെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ കണ്ടെത്തിയത്.
തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ മുതല്‍ ഭക്തരെ പോലീസ് കിരാതമായ തല്ലിച്ചതയ്ക്കുകയാിരുന്നു. കൊടിയ പീഡനം പിന്നെയും തുടര്‍ന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കിയാണ് പിന്നെ പിണറായി സര്‍ക്കാര്‍ ഭക്തരെ നേട്ടിട്ടത്. സ്ത്രീകള്‍ അടക്കമുള്ള ആയിരങ്ങളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടി.
പി.എ. വേണുനാഥ്
ഭക്തര്‍ക്ക് വേദനയായി ആത്മഹത്യ
ചവറ: മകന്റെ അറസ്റ്റില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കിയത് ഇടതു സര്‍ക്കാരിന്റെയും പിണറായി വിജയന് സര്‍ക്കാര്‍ പോലീസിന്റെയും ക്രൂരതയുടെ നേര്‍ക്കാഴ്ചയായി. ചവറ പടിഞ്ഞാറ്റക്കര തേവലക്കര കൊച്ചുപന്താടിയില്‍ വീട്ടില്‍ മോഹനന്‍പിള്ള (62) ആണ് ജനുവരി ഒമ്പതിന് ജീവനൊടുക്കിയത്.
ശബരിമല കര്‍മസമിതിയുടെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹനന്‍പിള്ളയുടെ മകന് മനോജിനെ ത്തേടി പോലീസ് വീട്ടില്‍ കയറിയിറങ്ങിയിരുന്നു. തുടര്‍ന്ന് മനോജ് ചവറ സ്റ്റേഷനില്‍ ഹാജരായി. മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയറിഞ്ഞ് മോഹനന്‍പിള്ള വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: