ആലപ്പുഴ: ഹിന്ദുഐക്യം ഊട്ടിയുറപ്പിക്കുന്നതായി ശബരിമല പ്രക്ഷോഭങ്ങള്‍. ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയവരെ ജാതി പറഞ്ഞ് തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ഇടതു സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും തന്ത്രങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. കെപിഎംഎസും, എസ്എന്‍ഡിപിയും ഉള്‍പ്പടെയുള്ള സമുദായ സംഘടനകളുടെ ഉറച്ച നിലപാടുകളാണ് സര്‍ക്കാരിന്റെ നീക്കം പരാജയപ്പെടുത്തിയത്.
നവോത്ഥാനമെന്ന പേരില്‍ വനിതാമതില്‍ കെട്ടി ശബരിമലയിലെ ആചാരം ലംഘിക്കാനുള്ള സര്‍ക്കാരിന്റെ അടവുനയങ്ങളില്‍ ചിലര്‍ കുടുങ്ങിയെങ്കിലും പട്ടിക വിഭാഗ സംഘടനകളും പിന്നാക്ക സമുദായ സംഘടനകളും ആചാരസംരക്ഷണത്തില്‍ ഉറച്ചുനിന്നു. ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സൂപ്രീംകോടതി വിധി വന്ന ആദ്യ ദിവസങ്ങളില്‍ തന്നെ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കിയിരുന്നു. പരസ്യ പ്രതിഷേധങ്ങള്‍ക്ക് എസ്എന്‍ഡിപി നേരിട്ടിറങ്ങില്ല. എന്നാല്‍, എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും സമരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ശബരിമല കര്‍മസമിതിയും, ഭക്തജനസംഘടനകളും നടത്തിയ എല്ലാ പ്രക്ഷോഭങ്ങളിലും അയ്യപ്പജ്യോതിയിലും എസ്എന്‍ഡിപി നേതാക്കളും, പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു. വനിതാമതില്‍ കെട്ടിയ ജനുവരി ഒന്നിന് അര്‍ധരാത്രിയില്‍ യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ത്ത് എസ്എന്‍ഡിപിയെ സര്‍ക്കാര്‍ വഞ്ചിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും, എസ്എന്‍ ട്രസ്റ്റംഗവുമായ പ്രീതി നടേശന് സര്‍ക്കാര്‍ തങ്ങളെ ചതിച്ചു എന്ന് മാധ്യമങ്ങളോട് പറഞ്ഞത് എസ്എന്‍ഡിപി പ്രവര്‍ത്തകരായ വനിതകളുടെ ഉറച്ച പ്രഖ്യാപനമായി മാറി.
പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കെപിഎംഎസ് ചില പ്രലോഭനങ്ങളില്‍പ്പെട്ട് സിപിഎമ്മിന്റെ കരുക്കളായി മാറിയെങ്കിലും, തുറവൂര്‍ സുരേഷ് ജനറല്‍ സെക്രട്ടറിയായ ഔദ്യോഗിക കെപിഎംഎസ് വിശ്വാസി സമൂഹത്തിനൊപ്പം അടിയുറച്ച് നിന്നു. കെപിഎംഎസ് നേതാക്കളായ ടി.വി. ബാബു, എന്‍. നീലകണ്ഠന് മാസ്റ്റര്‍ അടക്കമുള്ള നേതാക്കളും, വിവിധ പട്ടികജാതി, വര്‍ഗ സംഘടനകളും സജീവമായി രംഗത്തെത്തി.
പി.ശിവപ്രസാദ്
വിശ്വാസികള്‍ക്ക് കരുത്തായി എന്‍എസ്എസ് നിലപാട് ദൃഢം, സുവ്യക്തം
കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ എന്‍എസ്എസ് നിലപാട് ശക്തം. ഇതിനായി 2006 മുതല്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്ന് നിയമ പോരാട്ടം നടത്താന്‍ എന്‍എസ്എസിനായി. ഭക്തരുടെ വികാരം കോടതിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ പ്രഗത്ഭ അഭിഭാഷകരെയാണ് നിയോഗിച്ചത്.
എന്‍എസ്എസിനെതിരെ ഭീഷണിയുമായി സര്‍ക്കാരും സിപിഎമ്മും രംഗത്തുവന്നപ്പോഴും നിലപാടില്‍ മാറ്റംവരുത്താതെ ദൃഢനിശ്ചയത്തോടെ ഭക്തര്‍ക്കൊപ്പമെന്ന് ഉറക്കപ്പറയാന്‍ നേതൃത്വത്തിനായി. എന്‍എസ്എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎം, സിപിഐ ശ്രമങ്ങളും സമുദായത്തിന്റെ നിലപാടിന് മുന്നില്‍ നിഷ്പ്രഭം. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും അവഹേളിക്കുന്നതായിരുന്നു പിണറായി സര്‍ക്കാരിന്റെ നിലപാടുകള്‍. മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് ഇടത് നേതാക്കളെയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിലൂടെ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.
സുപ്രീംകോടതി വിധി വന്നയുടന്‍ അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തിടുക്കം കാട്ടിയപ്പോള്‍ എന്‍എസ്എസ് അതിനെ അതിശക്തമായി എതിര്‍ത്തു. തുടര്‍ന്ന് നാമജപയജ്ഞങ്ങളിലൂടെ ഭക്തരുടെ പ്രതിഷേധം സര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ എന്‍എസ്എസ് നേതൃത്വത്തിന് കഴിഞ്ഞു. നാമജപ യജ്ഞങ്ങളിലൂടെ മറ്റു സമുദായങ്ങളിലെ വിശ്വാസികളുടെ പിന്തുണയും ലഭിച്ചു.
നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ഹിന്ദു സംഘടനകളില്‍ സര്‍ക്കാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ഭക്തര്‍ക്കൊപ്പമെന്ന നിലപാടുമായി എന്‍എസ്എസ് ഉറച്ചുനിന്നു. എന്‍എസ്എസിന്റെ ഈ നിലപാട് ഹൈന്ദവ സംഘടനകളില്‍ പുത്തനുണര്‍വ്വാണ് ഉണ്ടാക്കിയത്. അതേസമയം, തന്നെ വനിതാ മതില് കെട്ടാന്‍ വിളിച്ച മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്ക്കരിച്ച് നിലപാട് കടുപ്പിച്ചു. വിശ്വാസം സംരക്ഷിക്കണമെന്ന എന്‍എസ്എസ് നിലപാടിനെതിരെ ഇടത് നേതാക്കളും മന്ത്രിമാരും എത്തിയപ്പോഴും നിലപാടില്‍ മാറ്റം വരുത്തിയില്ല. കൂടാതെ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കും മകരജ്യോതിക്കും ശക്തമായ പിന്തുണ നല്കി. സിപിഎം നേതൃത്വം എന്‍എസ്എസിനെതിരെ നിലപാട് ശക്തമാക്കിയപ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് ഇതിനെ പ്രതിരോധിച്ചത്.
ശ്രീജിത്ത് കെ.സി
നാള് വഴികളിലൂടെ
സപ്തംബര്‍ 28 – സുപ്രീംകോടതിവിധി
സപ്തംബര്‍ 29 – വിധി നടപ്പാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്
ഒക്ടോബര്‍ 1 – ബിജെപി സമരപ്രഖ്യാപനം, ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് അവകാശ സംരക്ഷണ നാമജപയാത്ര
ഒക്ടോബര്‍ 4 – ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്
ഒക്ടോബര്‍ 5 – യുവമോര്‍ച്ച മാര്‍ച്ചുകള്‍ക്ക് തുടക്കം
ഒക്ടോബര്‍ 6 – ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്കുള്ള യുവമോര്‍ച്ച മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്
ഒക്ടോബര്‍ 7 – പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍, മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി-രാജകുടുംബം
ഒക്ടോബര്‍ 8 – ഹിന്ദു നേതൃസമ്മേളനം കൊച്ചിയില്‍, എന്‍എസ്എസ് പുനഃപരിശോധനാ ഹര്‍ജി നല്കി
ഒക്ടോബര്‍ 9 – പുനപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ഒക്ടോബര്‍ 10 – എന്‍ഡിഎ ശബരിമല സംരക്ഷണ യാത്രയ്ക്ക് തുടക്കം
ഒക്ടോബര്‍ 11 – കോട്ടയത്ത് ഹിന്ദു ആചാര്യ സമ്മേളനം
ഒക്ടോബര്‍ 12 – സെക്രട്ടറിയേറ്റ് പടിക്കല്‍ പന്തളം രാജകുടുംബത്തിന്റെ നാമജപ പ്രതിഷേധം
ഒക്ടോബര്‍ 16 – ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പട്ടു
ഒക്ടോബര്‍ 17 – തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്നു, നിലയ്ക്കല്‍ അമ്മമാരുടെ ഉപവാസം, നിലയ്ക്കലില്‍ ശ്രീധരന്‍പിള്ളയുടെ ഉപവാസം, തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു
ഒക്ടോബര്‍ 19 – ഹൈദരാബാദ് സ്വദേശി കവിത ജാക്കേലും രഹ്ന ഫാത്തിമയും ആചാര ലംഘനത്തിന്
ഒക്ടോബര്‍ 20 – നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘനം: നേതാക്കള്‍ അറസ്റ്റില്‍
ഒക്ടോബര്‍ 21 – പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപയാത്ര, പന്തളത്ത് വിശ്വാസ സംരക്ഷണ യാത്ര
ഒക്ടോബര്‍ 25 – നാമജപയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ കേസ്സും കൂട്ട അറസ്റ്റും. പ്രതി പട്ടികയില്‍ പോലീസുകാര്‍
ഒക്ടോബര്‍ 26 – പോലീസ് വേട്ടയ്ക്കെതിരെ ഹൈക്കോടതി, ശബരിമല പാത സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 27 – നാമജപത്തില്‍ പങ്കെടുത്ത അമ്മമാരെയും അറസ്റ്റ് ചെയ്തു.
നവംബര്‍ 1 – കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം
നവംബര്‍ 2 – പത്തനംതിട്ടയില്‍ ഹര്‍ത്താല്‍. ശബരിമലയില്‍ നിരോധനാജ്ഞ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം
നവംബര്‍ 4 – പൂങ്കാവനം പോലീസ് കാവലില്‍. അട്ടത്തോടിലെ വനവാസി കോളികളില് റെയ്ഡ്, നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു
നവംബര്‍ 5 – നിലയ്ക്കലില്‍ ശരണംവിളി വിലക്കി. സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്. തന്ത്രിയെയും ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയും സന്നിധാനത്ത് ഒമ്പത് മണിക്കൂറോളം തടങ്കലിലാക്കി. കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു.
നവംബര്‍ 6 – 52 കഴിഞ്ഞ തൃശൂര്‍ സ്വദേശിയായ ലളിതയെന്ന മാളികപ്പുറം എത്തിയപ്പോള്‍ പ്രതിഷേധം. ഭക്തരോട് സംസാരിക്കാന്‍ പോലീസ് അവരുടെ മൈക്രോഫോണ്‍ തില്ലങ്കേരിക്ക് നല്കി.
നവംബര്‍ 8 – എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് നിന്നും തുടക്കം
നവംബര്‍ 17 – കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു, ശശികല ടീച്ചറെ മരക്കൂട്ടത്തുനിന്ന് അറസ്റ്റ് ചെയ്തു, ബജെപി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്. സംസ്ഥാന ഹര്‍ത്താല്‍
നവംബര്‍ 21 – കേന്ദ്രമന്തി പൊന്‍രാധാകൃഷ്ണനെ അധിക്ഷേപിച്ച് പോലീസ്, ശരണം വിളിക്കുള്ള വിലക്ക് ഹൈക്കോടതി നീക്കി.
നവംബര്‍ 25 – സന്നിധാനത്ത് ഹൈക്കോടതി ജഡ്ജിയെ പോലീസ് തടഞ്ഞു
നവംബര്‍ 27 – ശബരിമല നിയന്ത്രണങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. മൂന്നംഗ നീരീഷക സമിതി രൂപീകരിച്ചു. നാമജപം തടയരുത്, ഭക്ഷണവും വെള്ളവും ഉപ്പാക്കണം
ഡിസംബര്‍ 17 – അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസ്
ഡിസംബര്‍ 18 – ഹിന്ദു വനിതാ നേതൃസമ്മേളനം കോട്ടയത്ത്
ഡിസംബര്‍ 20 – മണ്ഡലകാലം തീരും വരെ നിരോധാജ്ഞ
ഡിസംബര്‍ 23 – മനിതി സംഘം സന്നിധാനത്തേക്ക്
ഡിസംബര്‍ 26 – മഞ്ചേശ്വരം മുതല്‍ കന്യാകുമാരിവരെ 22 ലക്ഷം അയ്യപ്പജ്യോതി തെളിച്ചു. അയ്യപ്പജ്യോതിക്ക് നേരെ സിപിഎം അക്രമം
2019 ജനുവരി 2 – ആക്ടിവിസ്റ്റുകളായ ബിന്ദു, കനകദുര്‍ഗ്ഗ എന്നവരെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി.
2019 ജനുവരി 3 – സംസ്ഥാന ഹര്‍ത്താല്‍. 2019 ജനുവരി 10. മകനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് ചവറയില്‍ മോഹനന്‍പിള്ള ആത്മഹത്യ ചെയ്തു
2019 ജനുവരി 14 – ലോകമെമ്പാടും 22 കോടി അയ്യപ്പജ്യോതി തെളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: