പഞ്ചകുള: മിനര്‍വ പഞ്ചാബിനെതിരായ ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ്സി വിജയം കൈവിട്ടു. കളി തുടങ്ങി ഇരുപത് മിനിറ്റുകള്‍ക്കുശേഷം പത്ത് പേരുമായി പൊരുതിയ ആതിഥേയര്‍ക്കെതിരെ ലീഡ് നേടിയ ഗോകുലം അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി സമനില പിടിച്ചു.
രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് സക്കറിയ പുറത്തായതോടെയാണ് മിനര്‍വ പത്ത് പേരായി ചുരുങ്ങിയത്. അവസരം മുതലാക്കി ഗോകുലം തകര്‍ത്തുകളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോകുലം മുന്നിലെത്തി. കളി തീരാന്‍ ആറു മിനിറ്റുള്ളപ്പോള്‍ മാര്‍കസ് ജോസഫാണ് സ്കോര്‍ ചെയ്തത്്. ഗോള്‍ മടക്കാനായി പൊരുതിയ മിനര്‍വ ഇഞ്ചുറി ടൈമില്‍ സ്കോര്‍ ചെയ്ത് ഗോകുലത്തിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തുകളഞ്ഞു. റോഡ്രീഗ്സിന്റെ ഒന്നാന്തരം ഹെഡറിലാണ് അവര്‍ ഗോകുലത്തിനൊപ്പം എത്തിയത്്.
കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ ടീമില്‍ നാല് മാറ്റങ്ങളുമയാണ് മിനര്‍വ ഇന്നലെ കളിക്കാനിറങ്ങിയത്. ഗോകുലം കോച്ച് ബിനോ ജോര്‍ജ് ചര്‍ച്ചിലിനോട് തോറ്റ ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തി.
പതിമൂന്ന് മത്സരങ്ങളില്‍ ഗോകുലത്തിന്റെ അഞ്ചാം സമനിലയാണിത്. പോയിന്റ് നിലയില്‍ അവര്‍ ഒമ്പതാം സ്ഥാനത്താണ്. പതിനൊന്ന് പോയിന്റാണ് അവര്‍ക്ക് നേടാനായത്. അതേസമയം മിനര്‍വ പതിമൂന്ന് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: